കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ സഹോദരന്‍; ഹൃദയം തൊടും ഈ കുറിപ്പ്

September 10, 2018

മലയാളികള്‍ക്ക് എന്നും പ്രീയങ്കരനായിരുന്നു കലാഭവന്‍ മണി. ‘മണിച്ചേട്ടന്‍’ എന്നായിരുന്നു സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നതു പോലും. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ‘ ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയുടെ പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ‘ചാലക്കുടി ചന്തയ്ക്കു പോയപ്പോള്‍…’ എന്നു തുടങ്ങുന്ന മണിയുടെ ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാട്ടിനും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിനയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. സിനിമയ്ക്കുവേണ്ടി ‘ചാലക്കുടി ചന്തയ്ക്കു പോയപ്പോള്‍…’ എന്ന ഗാനം ആലപിച്ചതും രാമകൃഷ്ണനാണ്. ഏവരുടെയും ഹൃദയം തൊടും വിധത്തിലാണ് മണിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ രാമകൃഷ്ണന്‍ പങ്കുവെച്ചത്.

രാമകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
‘ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ എടുത്ത ഫോട്ടോ വിനയന്‍ സാര്‍ ഇന്ന് വാട്‌സപ്പില്‍ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയന്‍ സാര്‍ പടത്തിലേക്ക് വിളിച്ചില്ലെ എന്ന്. ഈ ചിത്രത്തില്‍ എന്റെ വേഷം ചെയ്യാന്‍ വിനയന്‍ സാര്‍ എന്നെ ക്ഷണിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ ജീവിച്ച ജീവിതത്തില്‍ ഇനി അഭിനയിക്കാന്‍ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നു. മണി ചേട്ടന്‍ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോള്‍ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാല്‍ അതിന്റെ പുതിയ റീമിക്‌സിങില്‍ പാടാന്‍ ക്ഷണിച്ചു . വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാന്‍ .വിനയന്‍ സാറും മാരുതി കാസറ്റ്‌സ് സതീഷേട്ടനും വളരെ ധൈര്യം തന്നു.

തൃശൂരിലായിരുന്നു റെക്കോഡിങ്ങ്. 4വരി പാടി ആദ്യം അയച്ചുകൊടുത്തു. കുറച്ചു കഴിഞ്ഞ് സാര്‍ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്. മണി ചേട്ടനോളം ഞാന്‍ എത്തില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയന്‍ സാര്‍ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയില്‍… വിനയന്‍ സാര്‍ കുട്ടി….. എന്ന് വിളിക്കുമ്പോള്‍ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് സാര്‍ വിളിച്ചു കുട്ടി…. നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാന്‍ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീന്‍ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടന്‍ പാടിയ ‘മേലേ പടിഞ്ഞാറു സൂര്യന്‍ ‘ എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീന്‍ കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടില്‍ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയന്‍ സാര്‍ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു.മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. ‘എനിക്ക് അവന് കൊടുക്കാന്‍ പറ്റുന്ന വലിയ ഒരു ആദരം’സാര്‍ വികാരത്തോടെ പറഞ്ഞു.

ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. എന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങള്‍ നല്‍കി കലാഭവന്‍ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാര്‍ക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകന്‍, അതിലുമപ്പുറം ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടപിറപ്പിന്റെ സ്‌നേഹം കൂടി തരുന്ന മനുഷ്യ സ്‌നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .. എങ്കിലും ഒരു ഗുരു ശിഷ്യന് നല്‍കുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ രാമകൃഷ്ണന്റെ കുറിപ്പിന് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ സംവിധായകന്‍ വിനയനും മറുപടി നല്‍കി. മണിയുടെ സഹോദരന്റെ കുറിപ്പ് തന്നെ കണ്ണു നിറയിച്ചു എന്നാണ് വിനയന്‍ കുറിച്ചത്.