‘കണ്ണും കണ്ണും കഥകൾ കൈമാറുമ്പോൾ’..’മഹേഷിന്റെ പ്രതികാര’ത്തിലെ കണ്ണുകൾ പറഞ്ഞ കഥ..

February 8, 2019

‘മഹേഷിന്റെ പ്രതികാരം’ അവതരണത്തിലെ പുതുമകൊണ്ടും, ദൃശ്യ മികവിനാലും കഥാ പശ്ചാത്തലത്താലും കഥാപാത്രങ്ങളിലെ വശ്യതകൊണ്ടും  മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ എന്നും പുതുമയുടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഓരോ തവണ കാണുമ്പോഴും പുതുമ നിലനിർത്തുന്ന ചിത്രത്തിലെ വശ്യതയ്ക്ക് പ്രശംസയുമായി ബോളിവുഡിൽ നിന്നുവരെ ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു അത്ഭുത കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാനൊരുങ്ങുന്നത്.

കണ്ണുകളിലൂടെ കഥ പറയുന്ന ചിത്രത്തിലെ ചില മുഹൂർത്തങ്ങളാണ് ചിത്രത്തിലെ പുതിയ വിശേഷം. ഗണപതി ത്യാഗരാജനാണ് ചിത്രത്തിലെ ഈ അത്ഭുത നിമിഷങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കണ്ണുകൾ കഥ പറയുന്ന ഏകദേശം ഇരുപതോളം ദൃശ്യങ്ങളാണ് മഹേഷിന്റെ പ്രതികാരത്തിലുള്ളത്..

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.  ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ അപർണ ബാലമുരളി എന്നിവരാണ് നായികമാർ സൗബിൻ സാഹിർ കെ.എൽ ആന്റണി,  അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്.

മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു.