കുന്തിരിക്കപ്പശയില്‍ നിന്നും ലഭിച്ചത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒച്ചിന്റെ ശരീരം

October 17, 2018

നിധി കിട്ടുക എന്ന് കേട്ടിട്ടില്ലേ. സ്വര്‍ണ്ണവും വജ്രങ്ങളുമൊക്കെയാണല്ലോ പൊതുവേ നിധികളായി കരുതപ്പെടാറ്. എന്നാല്‍ ഇതിനേക്കാളേറെ വിലപിടിപ്പുള്ള ഒരു നിധി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 9.9 കോടി വര്‍ഷം പഴക്കമുള്ള ഒച്ചിന്റെ ശരീരം. മ്യാന്‍മറില്‍ കുന്തിരിക്കപ്പശയില്‍ നിന്നുമാണ് ഈ അപൂര്‍വ്വ നിധി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇത്രയും വര്‍ഷത്തെ പഴക്കമുള്ള ഒരു ഒച്ചിന്റെ പുറംതോട് ലഭിക്കുന്നതും ഇത് ആദ്യമാണ്.

കുന്തിരിക്കപ്പശകളില്‍ നിന്നു മുമ്പും പഴക്കമേറിയ ചില ജീവികളുടെ ശരീരഭാഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിട്ടുണ്ട്. എന്നാല്‍ ലോകത്തില്‍ വെച്ചേറ്റവും പഴക്കമുള്ള ഒച്ചിന്റെ ഫോസില്‍ എന്ന വിശേഷണം മ്യാന്‍മറിലെ കുന്തിരിക്കപ്പശയില്‍ നിന്നും ലഭിച്ച ഒച്ചിന്റെ ശരീരഭാഗത്തിനു തന്നെ. 2016 ല്‍ ലഭിച്ച ഈ ഫോസിലില്‍ ദീര്‍ഘനാളത്തെ പഠനം നടത്തി ശാസ്ത്രജ്ഞര്‍. തുടര്‍ന്നാണ് പഴക്കത്തിന്റെ കാര്യത്തില്‍ നിഗമനത്തിലെത്തിയത്.

ദിനോസറുകളുടെ കാലത്താണ് ഈ ഒച്ചുകളും ജീവിച്ചിരുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്നത്തെ കാലത്തെ ഒച്ചുകളുടെ പൂര്‍വ്വികരാണ് ഇവരെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നുണ്ട്. ചൈനയിലെ ഡെക്‌സു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയന്റോളജിയുടെ ശേഖരത്തിലാണ് ഈ ഒച്ചിന്റെ ഫോസില്‍ സൂക്ഷിച്ചിരിക്കുന്നത്.