രാജ്യാന്തര ചലച്ചിത്രമേള; അക്കാദമി ഓഫീസിലും പണമടയ്ക്കാന്‍ സൗകര്യം

November 27, 2018

രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ)യുടെ രജിസ്‌ട്രേഷനു ചലച്ചിത്ര അക്കാദമിയുടെ ഓഫീസിലും സൗകര്യമൊരുക്കുന്നു. അക്കാദമിയുടെ ഓഫീസില്‍ നേരിട്ട് പണമടയ്ക്കാനാണ് അവസരം. രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ രജിസ്‌ട്രേഷനു പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. അക്കാദമിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് രജിസ്‌ട്രേഷന്‍ ഫോമും ലഭിക്കുക. ഫോട്ടോ, തിരിച്ചറിയില്‍ കാര്‍ഡ് എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യമായി വേണ്ടത്.

അതേ സമയം ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഈ മാസം മുപ്പത് വരെ ഉണ്ടായിരിക്കും. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് വേദി.

നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.

ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.