കൊടുംമഞ്ഞില്‍ ‘ലൂസിഫര്‍’ ചിത്രീകരണം; സഹായഹസ്തവുമായി മോഹന്‍ലാലും: വീഡിയോ

May 14, 2019

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് ആരാധകര്‍ സൂപ്പര്‍ സ്്റ്റാര്‍ എന്നു വിളിക്കുന്ന മോഹന്‍ലാല്‍. പല സിനിമകളുടെയും ചിത്രീകരണ സമയത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഷൂട്ടിങിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട് താരം. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും. ‘ലൂസിഫര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് സഹായിക്കുന്ന താരത്തിന്റെതാണ് വീഡിയോ.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫറിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നതാവും ഏറ്റവും ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷനിലും ഏറെ മുന്നിലായാണ് ലൂസിഫറിന്റെ കുതിപ്പ്. റഷ്യയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിങ്. റഷ്യയിലെ കൊടുംമഞ്ഞില്‍ ഭാരമുള്ള സാന്‍ഡ് ബാഗുമായി നടന്നു നീങ്ങുന്ന മോഹലാലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. പൃഥ്വിരാജ് തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചതും. ‘മൈനസ് 16 ഡിഗ്രി താപനിലയായിരുന്നു റഷ്യയില്‍. ഓരോ സാന്‍ഡ് ബാഗിനും 20 കിലോയില്‍ അധികം ഭാരമുണ്ട്. അദ്ദേഹത്തിനി വിശ്രമിക്കാനയി ടെന്‍ഡ് ഒരുക്കിയിരുന്നു. പക്ഷെ ഷൂട്ടിങിന് സഹായിച്ച് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നിന്നു’ വീഡിയോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

Read more:അഭിമന്യുവിന്റെ ജീവിത കഥയുമായി ‘നാന്‍ പെറ്റ മകന്‍’; ഗാനം ശ്രദ്ധേയമാകുന്നു

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെമരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം. മോഹന്‍ലാലാണ് ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം.

ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക്ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന്‍ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.