24-ാം വയസില്‍ അര്‍ബുദം, പിന്നെ അതിജീവനം; തിരിച്ചുപിടിച്ച ജീവിതത്തോട് നൂറ് മടങ്ങ് സ്‌നേഹമാണെന്ന് മംമ്താ

February 12, 2020

കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഉള്ളിലൊരു ആളലാണ്. എന്നാല്‍ ജീവിതത്തിലെ വിധിയോടും വെല്ലുവിളികളോടും തോല്‍വി സമ്മതിക്കാന്‍ തയാറാവാതെ പോരാടുന്നവരും നമുക്ക് മുന്നിലുണ്ട്. അനേകര്‍ക്ക് പ്രചോദനമാകുന്ന ചില ജീവിതസാക്ഷ്യങ്ങള്‍. മലയാളികളുടെ പ്രിയതാരം മംമ്താ മോഹന്‍ദാസിനുമുണ്ട് അര്‍ബുദത്തെ അതീജീവിച്ച കഥ പറയാന്‍.

കഴിഞ്ഞദിവസം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസേര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മംമ്ത പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ സംസാരിച്ച മംമ്തയുടെ വാക്കുകളും ശ്രദ്ധ നേടി.

Read more: കത്രികവയ്ക്കാതെ സെന്‍സര്‍ ബോര്‍ഡ്; ‘ട്രാന്‍സ്’ ഫെബ്രുവരി 20 മുതല്‍

അര്‍ബുദത്താല്‍ പലതവണ നഷ്ടപ്പെടുമെന്നു കരുതിയ ജീവിതം തിരിച്ചുപിടിച്ചപ്പോള്‍ ജീവിതത്തോട് തോന്നിയത് നൂറ് മടങ്ങ് സ്‌നേഹമാണെന്നും താരം പറഞ്ഞു. 24-ാം വയസ്സിലാണ് മംമ്ത മോഹന്‍ദാസിന് കാന്‍സര്‍ പിടിപെട്ടത്. ഒട്ടേറെ സിനിമാ തിരക്കുകള്‍ ഉണ്ടായിരുന്ന കാലത്താണ് കാന്‍സര്‍ ബാധിച്ചതെന്നും മംമ്ത പറഞ്ഞു. ‘കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകുന്ന നൂതന ചികിത്സാ രീതികള്‍ വികസിക്കുന്നതിനു മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോട് മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതുതരത്തിലുള്ള കാന്‍സറും ഇന്ന് ഭേദമാക്കാവുന്നതാണ്’. താരം കൂട്ടിച്ചേര്‍ത്തു.