‘ഇന്നൊരു ദിവസം കൂടിയെ ബാക്കിയുള്ളൂ, ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിക്കണം’ – വൈകാരികമായ കുറിപ്പുമായി നീരജ് മാധവ്

February 6, 2020

മലയാളികളുടെ ഇഷ്ടം നേടി മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് നീരജ് മാധവ് നായകനായ ‘ഗൗതമന്റെ രഥം’. ഒരു നാനോ കാറും നീരാജുമാണ് ചിത്രത്തിലെ താരങ്ങൾ. ഫീൽ ഗുഡ് സിനിമ എന്ന് അഭിപ്രായം നേടിയ സിനിമ പക്ഷെ ഇപ്പോൾ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നീരജ് മാധവ്. വളരെ വൈകാരികമായൊരു കുറിപ്പാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്.

നീരജ് മാധവിന്റെ കുറിപ്പ്

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂർണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ ‘ഗൗതമന്റെ രഥം’ എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ബുക്ക് മൈ ഷോയിലും മറ്റും വളരെ നല്ല റേറ്റിങ്ങും ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നല്ല കളക്ഷനും ഉണ്ടായിരുന്നു. പക്ഷെ തിങ്കളാഴ്ച്ച മുതൽ പല തീയേറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളിൽ ഷോ നടന്നില്ലെന്നും പറയുന്നു. മറ്റു സിനിമകൾക്കും താരതമ്യേന ഈ ദിവസങ്ങളിൽ ആള് കുറവാണെന്ന് അറിയാൻ സാധിച്ചു. പക്ഷെ കഴിഞ്ഞ ആഴ്ച്ചയിലെ റിലീസുകൾക്കാണ് ഏറ്റവും പരിക്കേറ്റത്.

ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോൾ മനസിലാക്കാൻ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേൾക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വർത്തകൾ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഇതിനിടെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി. സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സർക്കാർ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാൻ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീർത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. ഇത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു വിഷയം ആയതിനാൽ എല്ലാവരും എങ്ങനെയും എന്റെ സിനിമ കണ്ട് വിജയിപ്പിക്കണം എന്നൊന്നും ഔചിത്യമില്ലാതെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…


എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ, ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഹിന്ദിയിൽ വെബ് സീരീസ് ചെയ്യാൻ പോയതായിരുന്നു എന്നൊന്നും പലർക്കും അറിയില്ലായിരുന്നു. അന്ന് ഞാൻ സിനിമയിൽ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേർ ഞങ്ങടെ നിർമാതാവിനെ പിന്തിരിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു, പക്ഷെ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, സാറ്റലൈറ്റ് പോലും സിനിമ ഇറങ്ങിയിട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമയിൽ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തീയേറ്ററിൽ എത്തിയപ്പോൾ ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ എങ്കിൽ, ഇന്ന് അതേ സിനിമ അടുത്താഴ്‌ച്ച തീയേറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പൻ റീലീസുകൾ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുൾ ഷോ ലഭിച്ചാൽ ഒരു പക്ഷെ തിയേറ്റർ ഉടമകൾ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. അല്ലെങ്കിൽ പിന്നീട് ടി വിയിലോ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങൾക്ക് എന്നോട് അഭിപ്രായം പറയാം. പക്ഷെ അപ്പോഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലർത്താൻ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാൽ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതൽ എങ്കിലും ആ നിർമാതാവിന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി.

Read More: ‘മിനിസ്ക്രീൻ ചിരിറാണി ജീവിതത്തിൽ അൽപ്പം സീരിയസ് ആണ്..’- ‘കോമഡി സൂപ്പർ ഷോ’ വിശേഷങ്ങളുമായി പ്രസീത മേനോൻ

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’.  കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.