“ഞാന്‍ മരിച്ചുപോയെന്ന് പറഞ്ഞവരോട് ക്ഷമിച്ചിരിക്കുന്നു”; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രസകരമായ കുറിപ്പ് പങ്കുവെച്ച് സലീം കുമാര്‍

April 28, 2020

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതോടെ വ്യാജവാര്‍ത്തകളും പെരുകാന്‍ തുടങ്ങി. പലപ്പോഴും ജീവിച്ചിരിക്കുന്നവരെ പോലും മരണപ്പെടുത്താറുണ്ട് ഇത്തരം വ്യാജ പ്രചരണങ്ങള്‍. മലയാളികളുടെ പ്രിയതാരം സലീം കുമാര്‍ മരിച്ചു എന്ന തരത്തിലും പ്രചരിച്ചിരുന്നു വ്യാജവാര്‍ത്തകള്‍. തെറ്റായ പ്രചരണങ്ങളെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് സലീം കുമാര്‍. രസകരമായ ഒരു കുറിപ്പിലൂടെയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്.

കുറിപ്പ് വായിക്കാം

അണ്ടര്‍വേള്‍ഡ്

‘അറിഞ്ഞോ നമ്മുടെ സലിം കുമാര്‍ മരിച്ചുപോയി’. അവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും ഒരേ പേര് ആയതുകൊണ്ട് ഈ വാര്‍ത്ത അറിയിച്ച ആളെ നമുക്ക് ഒന്നാമനെന്ന് വിളിക്കാം. ഒന്നാമന്റെ ഈ വാര്‍ത്ത കേട്ട് അവിടെ ഇരിക്കുന്ന ചിലര്‍ അത്ഭുതസപ്തരായി. മറ്റുചിലര്‍ സങ്കട പരവശരായി, ബാക്കിയുണ്ടായിരുന്ന ചിലര്‍ വിഷാദ മൂകരായി. ‘എങ്ങനെ ആയിരുന്നു അന്ത്യം’..? ‘എങ്ങനെയായിരുന്നു എവിടെ വെച്ചായിരുന്നു എന്നൊന്നും അറിയില്ല പക്ഷേ സംഭവം നൂറുശതമാനം സത്യം ആവാനാണ് സാധ്യത’.

‘ഇതില്‍ എനിക്കൊരു സംശയം ഉണ്ട് ‘. സംശയക്കാരന്‍ തുടര്‍ന്നു.’ ‘അല്ല ഈ സലിംകുമാര്‍ മരിച്ചുകഴിഞ്ഞാല്‍, അയാളുടെ വീട്ടില്‍ നിന്നു കുടുംബത്തില്‍ ഉള്ളവരുടെ കരച്ചില്‍ കേള്‍ക്കില്ലേ നിങ്ങള്‍ ആരെങ്കിലും അങ്ങനെ വല്ലതും കേട്ടോ’… സംശയക്കാരനു മറുപടിയെന്നോണം ഒന്നാമന്‍ തുടര്‍ന്നു… ‘എടാ അതിനു അങ്ങേര്‍ക്ക് രണ്ട് ആണ്‍മക്കള്‍ അല്ലേ, അല്ലെങ്കില്‍ തന്നെ ആണുങ്ങളുടെ കരച്ചില്‍ ആര് കേള്‍ക്കാനാ, ഇതിനാണ് പഴമക്കാര്‍ പറയുന്നത് ചത്താല്‍ നാലുപേരെ അറിയിക്കാന്‍ പെണ്മക്കള്‍ വേണമെന്ന്’.

ഒന്നാമന്റെ പഴഞ്ചൊല്‍ പ്രയോഗം വളരെ അര്‍ത്ഥവത്താണെന്നു അവിടെ ഇരിക്കുന്നതില്‍ പ്രായം ചെന്ന ചിലര്‍ തലയാട്ടി സമ്മതിച്ചു. മറ്റുചിലര്‍ പരേതനോടൊത്തുള്ള മധുര സ്മരണകളിലേക്ക് ഊളിയിട്ടു ഇറങ്ങി. ഊളിയിട്ടു ഇറങ്ങിയവരില്‍ ആദ്യം സംസാരിച്ചത് ജരാനരകള്‍ ബാധിച്ച ഒരു വൃദ്ധനായിരുന്നു.

‘സലിംകുമാറിന് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അത് വാങ്ങാന്‍ ഡല്‍ഹിക്ക് പോയ സമയത്ത് അദ്ദേഹത്തെ അനുഗമിച്ചത് ഞാനായിരുന്നു. ആ സുവര്‍ണ്ണാവസരം എനിക്ക് ലഭിച്ചതില്‍ നിങ്ങളില്‍ പലര്‍ക്കും എന്നോട് അസൂയ ഉണ്ടെന്ന് അറിയാം, എന്നിരുന്നാലും മധുര സ്മരണകള്‍ തുളുമ്പുന്ന ആ ഓര്‍മ്മകള്‍ പരേതനോടുള്ള ആദരസൂചകമായി ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുകയാണ്’. ഈ പങ്കുവെച്ച ആളെ നമുക്ക് അബു എന്ന് വിളിക്കാം അബുവിന്റെ സ്മരണകള്‍ തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ അതിന് തടസ്സപ്പെടുത്തി കൊണ്ട് മറ്റൊരാള്‍ തന്റെ അനുശോചന പ്രഭാഷണം തുടങ്ങിക്കഴിഞ്ഞു

‘ശ്രീ സലിം കുമാറിന്റെ മരണം മലയാള സിനിമക്കെന്നല്ല കേരള രാഷ്ട്രീയത്തിന് തന്നെ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനു വേണ്ടി അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞ എനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും’.

‘അല്ലയോ നേതാവേ ഈ വക തള്ള് വര്‍ത്തമാനങ്ങള്‍ ഇത്തരം ആളുകള്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ ഒരുപാട് കേട്ടിട്ടുള്ളതാണ്, എന്റെ അറിവ് ശരിയാണെങ്കില്‍ ശ്രീ സലിം കുമാര്‍ നന്ദികെട്ടവനും, ഉപകാര സ്മരണ ഇല്ലാത്തവനും ആയിരുന്നു എന്നാണ്’. ന്യൂജന്‍ തലമുറയില്‍പ്പെട്ട അയാളുടെ ഈ അസമയത്തുള്ള പ്രസ്താവന ഒട്ടും രസിക്കാത്ത നേതാവ് അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു,, ‘ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ആണോ ടിയാനെ കുറിച്ചുള്ള വ്യക്തിഹത്യ നടത്തുന്നത്. ഇത് അതിനുള്ള സമയം അല്ല എന്ന് ഓര്‍ക്കണം’.

‘ഏതു സമയം ആയിരുന്നാലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരിക്കും, നിങ്ങള്‍ക്ക് ഒരു പക്ഷേ അറിയാമായിരിക്കും നമുക്ക് മുന്നേ അയാള്‍ക്ക് വേണ്ടി സേവനമനുഷ്ഠിച്ച നമ്മുടെ പൂര്‍വികരുടെ അവസ്ഥ അവസാനം എന്തായെന്ന്. ആവശ്യം കഴിഞ്ഞപ്പോള്‍ അയാള്‍ അവരെ വലിച്ചെറിഞ്ഞില്ലേ. ഒരു കറിവേപ്പിലയുടെ വിലപോലും തന്നോ..? ന്യൂജെന്റെ ഈ ആരോപണങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഒരു മറുപടിയുണ്ടായില്ല. വല്ലാത്തൊരു മൗനം അവിടെ തളം കെട്ടി നിന്നു. തളം കെട്ടി നിന്ന മൗനത്തെ കോരികളഞ്ഞ് കൊണ്ട് ന്യൂജെനെ ശാന്തനാക്കാന്‍ അബു പറഞ്ഞു തുടങ്ങി

‘മോനേ നിന്റെ പ്രായക്കുറവും ഈ രംഗത്തുള്ള നിന്റെ പരിചയക്കുറവു കൊണ്ടും അങ്ങനെ തോന്നുന്നതാണ് സലിംകുമാര്‍ എന്നല്ല അവരുടെ വര്‍ഗ്ഗം തന്നെ അങ്ങനെയാണ് ഉപയോഗം കഴിഞ്ഞാല്‍ ഒരു കറിവേപ്പില പോലെ വലിച്ചെറിയും പിന്നെ അവര്‍ നമ്മളെയൊന്ന് കൈ കൊണ്ട് തൊടാന്‍ പോലും അറക്കും’. കണ്ണുകള്‍ തുടച്ചു കൊണ്ട് അബു തുടര്‍ന്നു… ‘അതു നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കാം’.

അതെല്ലാം മറന്നുകൊണ്ട് നമ്മളിപ്പോള്‍ ചെയ്യേണ്ടത് പരേതന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുക എന്നുള്ളതാണ്’.
‘അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നതിനു മുമ്പ് ആദ്യം മരണവാര്‍ത്ത ഒന്ന് സ്ഥിരീകരിക്കേണ്ടേ ‘
കൂട്ടത്തില്‍ ഒരാളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഒന്നാമനായിരുന്നു.

‘ഇനിയെന്തു സ്ഥിരീകരിക്കാന്‍ രണ്ടുമാസത്തോളം ആവുന്നു നമ്മള്‍ സലിംകുമാറിനെ ഒന്ന് കണ്ടിട്ട്. നമ്മള്‍ ഇല്ലാത്ത ഒരു ദിവസമെങ്കിലും അയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ..? ‘കുറച്ചു നാളുകള്‍ കാണാതായാല്‍ മരിച്ചു എന്നാണോ വിചാരിക്കേണ്ടത്..? വല്ല അസുഖമായിട്ട് ആശുപത്രിയിലോ മറ്റോ കിടക്കുകയാണെങ്കിലോ..? അയാള്‍ക്ക് മറുപടിയെന്നോണം ഒന്നാമന്‍ തുടര്‍ന്നു.

‘അതേയ്, അയാള്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ ആശുപത്രിയില്‍ കിടക്കുന്നത്. ഇതിനുമുമ്പും ഒരുപാട് പ്രാവശ്യം അങ്ങേര് ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. അന്നൊക്കെ നമ്മളില്‍ ആരെങ്കിലും മാറി മാറി നിന്ന് അയാളെ പരിപാലിച്ചിട്ടുമുണ്ട്. പിന്നെ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് ആശുപത്രിയില്‍ നമുക്ക് സേവനം നല്‍കാന്‍ കഴിയാതെ പോയത്. അതാ സര്‍ജറിയുടെ ദിവസമായിരുന്നു അല്ലെങ്കിലും സര്‍ജറി റൂമില്‍ നമുക്ക് പ്രവേശനം ഇല്ലല്ലോ. അതുകൊണ്ടാ ഞാന്‍ പറഞ്ഞത് അങ്ങേരു മരിച്ചു ഉറപ്പാ’.

‘നിര്‍ത്തെടാ അന്തസ്സില്ലാത്തവന്മാരെ… കുറെ നേരം കൊണ്ട് കേള്‍ക്കാന്‍ തുടങ്ങിയിട്ട്, ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ട് നിനക്ക് ഒക്കെ എന്തു നേടാനാടാ.’ അതുവരെ അലമാരയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാരഥി സഖാവ് കൈലിമുണ്ടിന്റെ ആക്രോശം കേട്ട് അതുവരെ തങ്ങളുടെ ബോസിന്റെ മരണ വാര്‍ത്തയില്‍ അഭിരമിച്ചിരുന്നു ജെട്ടി കൂട്ടങ്ങള്‍ ഒന്നു വിറച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ഒരു ജെട്ടികുഞ്ഞ് വിറയലോടെ സഖാവ് കൈലിയോട് ചോദിച്ചു ‘ ‘ ‘അപ്പോള്‍ സലിംകുമാര്‍ മരിച്ചിട്ടില്ലേ…?

‘ഇല്ലെന്ന്… ഇന്നലെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. രാത്രി ഉറങ്ങിയപ്പോള്‍ ഒരുപാട് വൈകി, രാവിലെ എഴുന്നേറ്റ് അങ്ങേരും കുളിച്ചു എന്നെയും കുളിപ്പിച്ചു ഇവിടെ കൊണ്ടുവന്നാക്കി. പിന്നെ ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തില്‍ ഞാനൊന്ന് മയങ്ങിപ്പോയി. പിന്നേ.. ഓരോ വാര്‍ത്തകളും നിങ്ങള്‍ പടച്ചുണ്ടാക്കും മുമ്പ് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് ആദ്യം അറിയണം, ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയിലാണ് ലോക്ക് ഡൗണ്‍ കാരണം ആരും പുറത്തിറങ്ങാറില്ല പുറത്തിറങ്ങാത്ത ആളുകള്‍ക്ക് എന്തിനാ പിന്നെ നിങ്ങളെ കൊണ്ടുള്ള ഉപയോഗം…’

സഖാവ് കൈലിയുടെ വിശദീകരണം കേട്ട് ജെട്ടി കൂട്ടം തങ്ങള്‍ക്കു പറ്റിയ അമളിയില്‍ ലജ്ജിച്ചു തലതാഴ്ത്തി. അവരില്‍ പ്രായം കൊണ്ട് മൂത്ത അബു ഒരു ക്ഷമാപണം പോലെ സഖാവിനോട് പറഞ്ഞു.
‘ക്ഷമിക്കണം വല്ലപ്പോഴുമൊക്കെ മിസ് വേള്‍ഡ്, മിസ്സ് യൂണിവേഴ്‌സ്, മിസ്റ്റര്‍ വേള്‍ഡ്, മിസ്റ്റര്‍ യൂണിവേഴ്‌സ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഞങ്ങളില്‍ ചില ഭാഗ്യവാന്മാര്‍ക്കല്ലാതെ പുറംലോകവുമായി ഞങ്ങള്‍ക്കാര്‍ക്കും വലിയ ബന്ധമൊന്നുമില്ലെന്നു അങ്ങേയ്ക്കറിയാമല്ലോ. പകലത്തു പോലും, വെളിച്ചം നിഷേധിക്കപ്പെട്ടവരാണ് ഞങ്ങള്‍. എന്നെന്നും അധോലോകത്തിന്റെ രണ്ട് ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയാന്‍ വിധിക്കപ്പെട്ട ഞങ്ങളെ. വെറും രണ്ടാംകിട പൗരന്മാര്‍ എന്ന രീതിയിലാണ് ആളുകള്‍ നോക്കികാണുന്നത്. ആ അമര്‍ഷത്തില്‍ നിന്ന് ഉണ്ടായത് ആകാം ഇത്തരം സംഭവവികാസങ്ങള്‍, അതുകൊണ്ട് ഞങ്ങളോട് അങ്ങ് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

‘സഖാവ് കൈലി അവരോട് ക്ഷമിച്ചോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ അവരോട് ക്ഷമിച്ചിരിക്കുന്നു, കാരണം ഒരാളെ എട്ടുവര്‍ഷത്തോളം കാണാതിരുന്നാല്‍ അയാള്‍ മരിച്ചു പോയി എന്നാണ് ഇന്ത്യന്‍ നിയമം പറയുന്നത്, എന്നത് വച്ചുനോക്കുമ്പോള്‍ പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഇവര്‍ പറഞ്ഞത് അക്ഷന്തവ്യമായ ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. മാത്രമല്ല, പലപ്പോഴും എന്നെ ഒറ്റക്കാലില്‍ നിര്‍ത്താന്‍ തക്ക ശേഷിയുള്ളവരാണ് ഇവരെന്നും മറ്റാരേക്കാളും ഉപരി അറിയാവുന്നവനാണ് ഞാന്‍ എന്നതിനാലും, ലോക്ക്‌ഡൌണ്‍ കഴിഞ്ഞാലും, ഇവരുടെ സേവനം എനിക്ക് വേണ്ടിവരുന്നതിനാലും ദ്രുതഗതിയില്‍ ഇവര്‍ക്കെതിരെ ഒരു തീരുമാനമെടുത്ത് ഇവരുടെ ശത്രുത പിടിച്ചുപറ്റേണ്ട എന്നാണ് എന്റെ ഒരു ഇത്…

Inspired from a troll