കൊവിഡ് പ്രതിസന്ധി; ‘മേജര്‍’ സിനിമയുടെ റിലീസ് മാറ്റി

May 26, 2021
Major movie release postponed due to Covid pandemic

രാജ്യത്ത് കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേജര്‍ സിനിമയുടെ റിലീസ് മാറ്റി. 2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് മേജര്‍. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഷി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിമൂലം റിലീസ് മാറ്റിവെച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more: ‘വാറുണ്ണി ആ പഴയ വാറുണ്ണിയല്ല’; എങ്ങനെ ചിരിക്കാതിരിക്കും ഈ പ്രകടനത്തിന് മുന്‍പില്‍

2008 നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

Story highlights: Major movie release postponed due to Covid pandemic