ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങി ലിസ; അതിജീവനത്തിന് പുതിയ അർത്ഥമെഴുതിയ പെൺകരുത്ത്

March 19, 2022

ചലച്ചിത്രമേളയിലെ സിനിമ തിരക്കുകൾക്കിടയിലും അവിടെത്തിയവരിൽ പലരുടെയും കണ്ണുകൾ ഉടക്കുന്നത് ചിരിനിറഞ്ഞ മുഖാവുമായി കൃത്രിമക്കാലുകളുമായി അവിടെത്തിയ ലിസ എന്ന പെൺസുഹൃത്തിലേക്കാണ്. ഐസിസ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് തിരിച്ചുപിടിച്ച പെൺകരുത്താണ് കുർദിഷ് സംവിധായിക ലിസ ചലാൻ. കൃത്രിമ കാലുകളുടെ സഹായത്തോടെ ജീവിതത്തിന്റെ പുതിയ ഇടങ്ങളിലേക്കും നടന്നുകയറിയ ലിസയിപ്പോൾ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാൻ കേരളത്തിലും എത്തിയിരിക്കുകയാണ്. ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡാണ് ലിസയെ തേടിയെത്തിയത്.

ടർക്കിയിലെ കുർദ് വിഭാഗത്തിൽ പിറന്ന പെൺകുട്ടിയാണ് ലിസ, സ്വന്തം ജനതയ്ക്ക് വേണ്ടി കലയിലൂടെ പൊരുതികൊണ്ടിരുന്ന ഈ പെൺകുട്ടി സിനിമയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ സംവിധായിക, എഡിറ്റർ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ തിളങ്ങിയ ലിസ, സ്വന്തം ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പേരാട്ടത്തിനിടെയാണ് ചാവേർ ആക്രമണത്തിന് ഇരയായത്.

Read also: മെലഡി കിംഗ് വിദ്യാസാഗറിനായി അതിഗംഭീരമായി പാടി കൃഷ്ണശ്രീ; നേരിട്ടഭിനന്ദിച്ച് വിദ്യാസാഗർ, പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ…

2015 ലാണ് ലിസ ആക്രമണത്തിന്റെ ഇരയായി മാറുന്നത്. ഈ ആക്രമണത്തിൽ രണ്ടുകാലുകളും നഷ്ടമായെങ്കിലും പിന്നീടുള്ള ലിസയുടെ ജീവിതം ജീവിതത്തിൽ നഷ്ട്ടപെട്ടതൊക്കെ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ടു കാലുകളും മുട്ടിന്റെ ഭാഗത്തുനിന്നും അറ്റുപോയ ലിസയുടെ ചികില്‍സയ്ക്കായി ലോകമെങ്ങുമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ക്രൗഡ് ഫണ്ടിങ്ങും നടത്തിയിരുന്നു. ഏറെ ചികിത്സയ്ക്ക് ശേഷം വെച്ചുപിടിപ്പിച്ച കൃത്രിമ കാലുകളുടെ സഹായത്തോടെ വീണ്ടും സിനിമ തിരക്കുകളിലേക്ക് ഇറങ്ങിയ ലിസയുടെ സിനിമകൾ ലോകമാകെയുള്ള വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലിസയെത്തേടി 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഞ്ചു ലക്ഷം രൂപയുടെ ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’ എത്തിയിരിക്കുകയാണ്. ഐ എഫ് കെയിൽ ഇതാദ്യമായാണ് ഇത്തരമൊരു അവാർഡ് ഏർപ്പെടുത്തുന്നത്.

Story highlights: iffk spirit of cinema awardee director lisa challan