മോനിഷയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; നടക്കാനാകാത്ത അവസ്ഥയിൽ നിന്നും ഉയിർത്തെഴുന്നേറ്റു- അനുഭവം പങ്കുവെച്ച് അമ്മ ശ്രീദേവി

July 21, 2022

മലയാളികളുടെ മനസ്സിൽ മായാത്ത ഓർമകളുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് മോനിഷ. 1992ൽ കരിയറിലെ വലിയ വിജയങ്ങൾ ചെറിയ പ്രായത്തിനുള്ളിൽ സ്വന്തമാക്കി സജീവമാകുന്ന സമയത്താണ് കാറപകടത്തിൽ നടി മരണമടഞ്ഞത്. മലയാള സിനിമയിൽ സജീവമായ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പേരെടുത്ത ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു മോനിഷ ഉണ്ണി. അനശ്വരമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല മോനിഷ മലയാളികൾക്കിടയിൽ ഇന്നും നിറയുന്നത്. അമ്മ ശ്രീദേവിയിലൂടെ കൂടെയാണ്.

മകളുടെ മരണശേഷം വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലെ ‘അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് ശ്രീദേവി ഉണ്ണി. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ മോനിഷയുടെ അപകട മരണത്തെക്കുറിച്ചും തനിക്ക് സംഭവിച്ചതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ശ്രീദേവി. അപകടസ്ഥലത്തുവെച്ചുതന്നെ മോനിഷ മരണമടഞ്ഞു. ഗുരുതരമായി ഒപ്പമുണ്ടായിരുന്ന ‘അമ്മ ശ്രീദേവിക്ക് പരിക്കേൽക്കുകയും ചെയ്തു.

നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു ശ്രീദേവി. കാലുകളൊക്കെ പൊട്ടി വീൽചെയറിലും ക്രച്ചസിലുമായിരുന്നു ജീവിതം. അന്നാണ് കുടുംബത്തിന് പുറത്തുനിന്നുമുള്ള സ്നേഹവും സപ്പോർട്ടും തിരിച്ചറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. ദൈവതുല്യനായി കാണുന്ന ഡോക്ടർ ആർ എം വർമ്മയാണ് ശ്രീദേവിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ഒരുമണിക്കൂർ ശ്രീദേവിക്ക് വേണ്ടി മാത്രം മാറ്റിവെച്ചാണ് അദ്ദേഹം ചികില്സിച്ചത്. മെല്ലെ പിടിച്ചെഴുന്നേല്പിച്ച് ‘ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നർത്തകിയാണ്’ എന്ന് പറഞ്ഞ് പ്രചോദിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നാണ് പറയുന്നത്.

ആ സമയത്ത് ശ്രീദേവിക്ക് തോന്നി, ഞാൻ ഇങ്ങനെ കിടന്നാൽ എന്റെ മകൾക്ക് വേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ല. ഡാൻസ്, പാട്ട് , അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നവെന്നും അതെല്ലാം തന്നിലൂടെ സാക്ഷാത്കരിക്കണം എന്ന് തോന്നിയെന്നും ശ്രീദേവി പറയുന്നു. വേദനയെ വേദനകൊണ്ടുതന്നെ എടുത്തുകളഞ്ഞ് അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി എന്നാണ് ശ്രീദേവി പറയുന്നത്.

Read Also: കൂറ്റൻ പാറയിലൂടെ നുഴഞ്ഞ് കയറുന്ന പ്രണവ് മോഹൻലാൽ, ശ്രദ്ധനേടി വിഡിയോ

പതിനാറാം വയസ്സിലാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് മോനിഷ കരസ്ഥമാക്കുന്നത്. അതും തന്റെ ആദ്യ ചിത്രമായ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലൂടെ. ഏതൊരു അഭിനേതാവും സ്വപ്നം കാണുന്ന വിജയങ്ങൾ മോനിഷ വേഗത്തിൽ നേടി. തന്റെ ചെറിയ കാലയളവിലെ കരിയറിൽ, സിബി മലയിൽ, എം ടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ തുടങ്ങി നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ 5ന് ഒരു വാഹനാപകടത്തിലാണ് മോനിഷ മരണമടഞ്ഞത്.

Story highlights- mother sreedevi remembering monisha