നെയ്‌മർ പരിശീലനം തുടങ്ങി; പരിക്കിന്റെ ആശങ്കകൾക്കിടയിലും ബ്രസീൽ ആരാധകർക്ക് ആശ്വാസം

December 4, 2022

നാളെ രാത്രി പ്രീ-ക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയയെ നേരിടാനിറങ്ങുന്ന ബ്രസീൽ ടീമിന് പരിക്ക് ഒരു വലിയ തലവേദനയാണ്. ടീമിന്റെ നട്ടെല്ലായ താരങ്ങൾക്ക് പരിക്ക് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. സൂപ്പർ താരം നെയ്‌മറിന് പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളും നഷ്‌ടമായിരുന്നു.

നെയ്‌മറിന്റെ അസാന്നിധ്യം വലിയ ആശങ്കകൾ സൃഷ്‌ടിക്കുന്നതിനിടയിലാണ് ബ്രസീലിന് പരിക്ക് വീണ്ടും വില്ലനായത്. വെള്ളിയാഴ്ച കാമറൂണിനെതിരായി നടന്ന മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ ഗബ്രിയേല്‍ ജീസസിന് കളിക്കാനാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ജീസസിന്റെ വലതുകാല്‍മുട്ടിനാണ് പരിക്കേറ്റത്. പരിക്കിന് പിന്നാലെ ജീസസിന്റെ കാലിന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു.

എന്നാലിപ്പോൾ ബ്രസീലിന് ആശ്വാസമായി ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. നെയ്‌മർ വീണ്ടും പരിശീലനം തുടങ്ങിയിരിക്കുകയാണ്. പ്രീ-ക്വാർട്ടർ മത്സരത്തിൽ താരം കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ലെങ്കിലും നെയ്‌മർ പരിശീലനത്തിൽ പങ്കെടുത്തത് ആരാധകർക്ക് വലിയ ആശ്വാസമാവുകയാണ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പരിശീലനത്തിന്റെ ചിത്രങ്ങളും നെയ്‌മർ പങ്കുവെച്ചിട്ടുണ്ട്.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

അതേ സമയം നെയ്‌മറില്ലെങ്കിലും ബ്രസീൽ ടീമിന് ആശങ്കപ്പെടാനില്ല എന്നാണ് കളി നിരീക്ഷകർ വിലയിരുത്തുന്നത്. വലിയ പ്രതീക്ഷയാണ് ബ്രസീലിന്റെ യുവനിര ലോകമെങ്ങുമുള്ള ആരാധകർക്ക് നൽകുന്നത്. മികച്ച വിജയമാണ് ആദ്യ മത്സരത്തിൽ ബ്രസീൽ നേടിയത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടു പൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തിച്ചു. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​​ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്ത് നിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ​ഗോൾ സമ്മാനിച്ചു.

Story Highlights: Neymar attends practice session