ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

March 3, 2023
Summer in kerala

വീണ്ടും മറ്റൊരു വേനൽക്കാലമെത്തി. എങ്ങും ചൂട് കനത്തു വരികയാണ്. ഈ വേളയിൽ ജാഗ്രത നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു. (Summer heat in kerala)

വെള്ളത്തിന്റെ വരൾച്ച രൂക്ഷമാവാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ വേനൽ മഴ ഏറെ നിർണായകമാണ്. വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് വെയിൽ കൂടുതലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികൾക്ക് ചൂടേൽക്കാതിരിക്കാനുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

Read More: ‘ഏതെങ്കിലും ചടങ്ങിന് എന്നെ വിളിച്ചാൽ ബോണസായി കിട്ടുന്നത് കഥകൾ പറയുന്ന ക്‌ളീനിംഗ് സ്റ്റാഫിനെയാണ്’- രസകരമായ വിഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ്

പകൽ 11 മണി മുതൽ 3 മണി വരെ സൂര്യാഘാതം ഏക്കാനുള്ള സാധ്യത കൂടുതലുള്ളത് കൊണ്ട് തന്നെ ഈ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11 മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കരുത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ, ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

Story Highlights: Summer heat creates concern in kerala