ഏഴാം ക്ലാസിൽ തോറ്റു, വെയിറ്ററായി ജോലി ചെയ്തു; തോൽ‌വിയിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറിയ നടൻ!

November 22, 2023

ഹിന്ദി ചലച്ചിത്രമേഖലയിൽ 32 വർഷം പൂർത്തിയാക്കിയ അക്ഷയ് കുമാർ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ നടൻ നിലവിൽ ബി-ടൗണിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. പക്ഷെ അദ്ദേഹത്തിന്റെ യാത്ര അത്ര സുഗമമോ എളുപ്പമുള്ളതോ ആയിരുന്നില്ല. ബോളിവുഡിന്റെ ഖിലാഡി തന്റെ ആദ്യ നാളുകളിലെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. (Meet the actor who paved his way to success through failures)

സിനിമയിലേക്ക് ചുവടു വയ്ക്കുന്നതിനു മുമ്പ് ഒന്നിലധികം ജോലികൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന് പട്ടാളത്തിൽ ചേരാനുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വിധി അദ്ദേഹത്തിന് ഒരുക്കി വെച്ചത് നിരവധി പരീക്ഷണങ്ങളാണ്.

അക്ഷയ് ഏഴാം ക്ലാസിൽ തോറ്റു. പിന്നാലെ പിതാവിന് ക്യാൻസർ രോഗം പിടിപെട്ടു. ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ അദ്ദേഹം പല വേഷങ്ങൾ കെട്ടി. ബാങ്കോക്കിൽ വെയിറ്ററായി ജോലി ചെയ്തു, പാസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്തു, തെരുവുകളിൽ വളകൾ വിറ്റു, ഫാഷൻ ഫോട്ടോഗ്രാഫരുടെ അസിസ്റ്റന്റായി ജോലി നോക്കി. ഇവയൊക്കെ മറികടന്ന് ഒരു താരമായ ശേഷവും തുടർച്ചയായി പരാജയിച്ച പതിനാലോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Read also: ബിടിഎസ് ടീമിലെ ബാക്കി അംഗങ്ങളും പട്ടാളത്തിലേക്ക്; ഏഴംഗങ്ങളുടെ മടങ്ങിവരവിന് 2025 വരെ കാത്തിരിക്കണം!

ആദ്യമായി നഗരത്തിൽ വന്നിറങ്ങിയപ്പോൾ മുംബൈയിലെ സിയോൺ കോളിവാഡ എന്ന പ്രദേശത്താണ് കുടുംബത്തോടൊപ്പം താൻ താമസം തുടങ്ങിയതെന്ന് അക്ഷയ് ഓർക്കുന്നു. ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്ന് തന്റെ കുടുംബം മുംബൈയിലേക്ക് താമസം മാറിയപ്പോൾ 100 രൂപ വാടകയുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവരുടെ താമസം.

അന്ന് താൻ ചിരിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ, പണമുണ്ട്, അതുപോലെ ദുഖങ്ങളും ഉണ്ട്. അക്കാലത്ത് സങ്കടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല എന്ന് അക്ഷയ് പറയുന്നു. ഇന്ന് പ്രതിവർഷം 2500 കോടി രൂപയോളം സമ്പാദിക്കുന്ന താരമാണ് അക്ഷയ് കുമാർ.

Story highlights: Meet the actor who paved his way to success through failures