മലയാളത്തിന്റെ ഒരേയൊരു നിത്യഹരിതനായകൻ; ഓർമയായിട്ട് 35 വർഷങ്ങൾ!

January 16, 2024

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, ഈ ദിവസമാണ് മലയാള സിനിമയ്ക്ക് ഒരേയൊരു നിത്യഹരിത നായകൻ പ്രേംനസീറിനെ നഷ്ടമായത്. അദ്ദേഹത്തിന്റെ സിനിമകളും അഭിനയവും ഇന്നും ചർച്ച ചെയ്യപ്പെടുന്നു എന്നത് അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ്. അനായാസ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെയും മലയാള സിനിമാ ലോകത്തെയും അതിശയിപ്പിച്ച പ്രതിഭയ്ക്ക് മരണം അർത്ഥശൂന്യം എന്ന് തോന്നിപോകും. (Remembering the Evergreen hero of Malayalam Cinema)

36 വർഷം നീണ്ട സിനിമാജീവിതത്തിൽ അദ്ദേഹം ചെയ്തുകൂട്ടിയത് 900-ഓളം സിനിമകളാണ്. 524 സിനിമകളിൽ നായക വേഷം ചെയ്തതിനും ഒരേ നായികയ്‌ക്കൊപ്പം (ഷീല) 100-ലധികം ചിത്രങ്ങളിൽ ജോടിയായി അഭിനയിച്ചതിനും രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളും അദ്ദേഹത്തിനുണ്ട്. ഒരു വർഷം 39 സിനിമകളിൽ അഭിനയിച്ചു എന്ന റെക്കോഡും പ്രേം നസീറിന് സ്വന്തം. ഏതാനും തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read also: ‘ഒമ്പത് മാസവും ഡാൻസ് കളിക്കുകയും കാർ ഓടിക്കുകയും ചെയ്തിരുന്നു’; കാരണം ഇവരാണെന്ന് സ്നേഹ..!

തിരുവനന്തപുരത്തെ ചിറയൻകീഴിൽ ജനിച്ച പ്രേം നസീർ നാടകരംഗത്ത് നിന്നാണ് തുടക്കം കുറിച്ചത്. 1952ൽ ‘മരുമകൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. ‘മുറപ്പെണ്ണ്’, ‘കള്ളിച്ചെല്ലമ്മ’, ‘നദി’, ‘ഇരുട്ടിന്റെ ആത്മാവ്’, ‘പടയോട്ടം’ തുടങ്ങിയ നിത്യഹരിത മലയാള ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് അദ്ദേഹം ഓർമ്മിക്കപ്പെട്ടു. ‘വിട പറയും മുൻപേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി) അദ്ദേഹത്തിന് ലഭിച്ചു. സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് പത്മശ്രീ, പത്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നസീറിന്റെ വിയോഗത്തിന് മൂന്ന് പതിറ്റാണ്ടുകൾ നീളമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്‌ക്രീൻ കഥാപാത്രങ്ങളും പ്രേം നസീർ എന്ന മനുഷ്യനെയും കലാലോകം ഒരിക്കലും മറക്കില്ല എന്നത് വാസ്തവം.

Story highlights: Remembering the Evergreen hero of Malayalam Cinema