ഹിൻഡൻബർഗ് റിപ്പോർട്ടും വിവാദങ്ങളും വിലപ്പോയില്ല; അദാനി വീണ്ടും 100 ബില്യൺ ക്ലബിൽ

February 8, 2024

ഹിൻ‍ഡൻബർ​ഗും റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഓഹരികളിലുണ്ടായ ഇടിവുമെല്ലാം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരുന്നത്. ഒരു വർഷത്തിനിടയിൽ സാമ്പത്തിക നഷ്ടത്തിന്റെ ഭൂരിഭാ​ഗവും തിരിച്ചുപിടിച്ച അദാനി വീണ്ടും 100 ബില്യൺ ഡോളർ (10,000 കോടി ഡോളർ) ക്ലബ്ബിൽ ഇടംപിടിച്ചു. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ബുധനാഴ്ച ഗൗതം അദാനിയുടെ ആസ്തി 2.7 ബില്യൺ ഡോളർ വർദ്ധിച്ചതോടെയാണ് ഈ നേട്ടം തിരിച്ചുപിടിച്ചത്. നിലവിൽ 100.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ( Gautham Adani adani in hundred billion club )

2023 ജനുവരി അവസാനത്തിലാണ് അദാനി ​ഗ്രൂപ്പിനെതിരെ ​ഗുരുതരമായ നിരവധി ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. ഓഹരി വില പെരുപ്പിച്ച് കാട്ടി എന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ആരോപണം. കമ്പനി ഈ ആരോപണം നിഷേധിച്ചെങ്കിലും വലിയ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഓഹരികൾക്ക് സംഭവിച്ചത്. ഗ്രൂപ്പ് കമ്പനികളുടെ ആകെ മൂല്യത്തിൽ 150 ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ലോകസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഉണ്ടായിരുന്ന അദാനി ആദ്യ 30 പേരുടെ പട്ടികയിൽ നിന്ന് തന്നെ പുറത്തായിരുന്നു.

റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങി മാസങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ ഓഹരിമൂല്യത്തിൽ വർധനവ് ഉണ്ടായത്. പിന്നീട് ലാഭത്തിലേക്ക് നീങ്ങിയ കമ്പനിയുടെ ഓഹരി വില വീണ്ടും വർധിച്ചതാണ് അദാനി ആസ്തി 100 ബില്യൺ ഡോളർ കടക്കുന്നത്. വിവാദമായ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതാദ്യമായാണ് അദാനി വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നത്.

Read Also : തലയെടുപ്പുള്ള 700-ലധികം മാളികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ- ദുരന്തമായ ഒരു നിർമാണ പദ്ധതി

ബ്ലൂംബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അദാനിയുടെ ആസ്തി 1,000,000 ലക്ഷം കോടി ഡോളറാണ് (100.7 ബില്യൺ ഡോളർ). ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് എത്താനും അദാനിയ്ക്കായി. ഇന്ത്യയുടെ തന്നെ മറ്റൊരു ശതകോടീശ്വരനായ മുകേഷ് അംബാനിയ്ക്ക് താഴെയാണ് സ്ഥാനം. ഈ സാമ്പത്തിക വർഷം 16.4 ബില്യൺ ഡോളറാണ് അദാനി തിരിച്ചുപിടിച്ചത്.

Story highlights : Gautham Adani adani in hundred billion club