പൂരാന്റെയും രാഹുലിന്റെയും പോരാട്ടം വിഫലം; ജയ്പൂരിൽ ലഖ്‌നൗവിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ

March 24, 2024

സഞ്ജു സാംസണ്‍ മിന്നും പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 20 റണ്‍സിനാണ് സഞ്ജും സംഘവും ലഖ്‌നൗവിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്നോട്ടുവച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 64 റണ്‍സ് നേടിയ നിക്കോളാസ് പൂരാനാണ് ലഖ്‌നൗ നിരയില്‍ തിളങ്ങിയത്. രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. നാന്ദ്രെ ബര്‍ഗര്‍, അശ്വിന്‍, ചെഹല്‍, സന്ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ( Rajasthan Royals VS Lucknow Super Giants IPL 2024 )

194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക ബാറ്റ് വീശിയ ലഖ്‌നൗവിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേ ഓവറുകളില്‍ ട്രെന്റ് ബോള്‍ട്ടും നന്ദ്രേ ബര്‍ഗറും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യ നാലോവറില്‍ ലക്‌നൗവിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറായ ക്വിന്റണ്‍ ഡികോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവര്‍ വേഗത്തില്‍ മടങ്ങി. അഞ്ചാം നമ്പറിലെത്തിയ ദീപക് ഹൂഡ ക്രീസില്‍ നിലയുറപ്പിച്ചതോടെ ലഖ്‌നൗ മത്സരത്തിലേക്ക് തിരികെയെത്തി. രാഹുലും അറ്റാക്ക് മോഡിലേക്ക് മാറിയതോടെ ടീം സ്‌കോര്‍ കുതിച്ചു. ഇതിനിടെ 13 പന്തില്‍ 26 റണ്‍സ് നേടിയ ഹൂഡ എട്ടാം ഓവറില്‍ പുറത്തായി. 49 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്.

പിന്നീട് നിക്കോളാസ് പൂരാന്‍ എത്തി. പൂരാനും രാഹുലും തുടര്‍ ബൗണ്ടറികള്‍ നേടി ക്രീസിലുറച്ചതോടെ കളിയില്‍ ലഖ്‌നൗ ആധിപത്യം നേടിയെടുത്തു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ലഖ്‌നൗ അനായാസം ജയം നേടുമെന്ന് തോന്നിച്ച സമയത്താണ് സന്ദീപ് ശര്‍മ പന്തെറിയാനെത്തിയത്. സന്ദീപ് ഒന്നാന്തരമായി പന്തെറിഞ്ഞതോടെ രാഹുല്‍ വീണു. 44 പന്തില്‍ 58 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. മാര്‍ക്കസ് സ്റ്റോയിനിസിനെ (1) അശ്വിനും വീഴ്ത്തി. അവസാന ഓവറുകളില്‍ അവിശ്വസനീയമായി പന്തെറിഞ്ഞ സന്ദീപും അവസാന ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ടുനല്‍കിയ ആവേശ് ഖാനും ചേര്‍ന്ന് രാജസ്ഥാന് വിജയം സമ്മാനിച്ചു.

Read Also : പതിവ് തെറ്റിച്ചില്ല, പുതിയ സീസണിലും തുടക്കം അടിപൊളിയാക്കി സഞ്ജു..!

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 193 റണ്‍സ് നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ മലയാളി താരം 52 പന്തില്‍ ആറ് സിക്സറുകളും മൂന്നും ഫോറുകളുടെയും അകമ്പടിയോടെ 82 റണ്‍സാണ് അടിച്ചെടുത്തത്. യുവതാരം റിയാന്‍ പരാഗ് 29 പന്തില്‍ 43 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ (24), ധ്രുവ് ജുറെല്‍ (20) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story highlights : Rajasthan Royals VS Lucknow Super Giants IPL 2024