വാഹന പരിശോധന: ഇനി മുതല്‍ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതി

September 21, 2018

കേരളത്തില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതി. കേരളാ പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിജിലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ പരിശോധനയ്ക്കിടെ കാണിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

കേരളപോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
വാഹന പരിശോധന: ഇനി ഡിജിറ്റല്‍ രേഖകള്‍ മതി
വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതാന്‍ മറന്നാലും ഇനി ടെന്‍ഷനടിക്കേണ്ട. രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മാത്രം മതി. ഡിജിലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐടി ആക്റ്റ് പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജിലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാല്‍ മതി. രേഖകളുടെ ഒറിജിനലോ പകര്‍പ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ കാട്ടിക്കൊടുക്കുന്നതിനോ ഷെയര്‍ ചെയ്തു നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്കു രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം.