പ്രാരാബ്ധങ്ങൾക്കിടയിലും ആ പെട്ടിക്കട ആയിരുന്നു ഏക ആശ്വാസം; കെടിഎസ് പടന്നയിൽ എന്ന ആ ചിരി ഓർമയാകുമ്പോൾ…

July 22, 2021

സിനിമ സ്നേഹിയായ ഒരു മലയാളിക്കും അത്ര പെട്ടന്ന് മറക്കാൻ കഴിയാത്ത ആ ചിരിയുടെ ഉടമ ഇനി ഇല്ല..നിഷ്‌കളങ്കമായ ചിരിയും വ്യത്യസ്തമായ സംസാര ശൈലിയും കൊണ്ട് മലയാള സിനിമലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് കെടിഎസ് പടന്നയില്‍… ചെറുപ്പം മുതൽ പ്രാരാബ്ധങ്ങളുടെ നടുവിലാണ് അദ്ദേഹത്തിന്റെ ജീവിതം, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടും പ്രാരാപ്തങ്ങൾ അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായി കൂടെയുണ്ടായിരുന്നു. പരീക്ഷാഫീസ് അടയ്ക്കാൻ കാശില്ലാതെ വന്നപ്പോൾ ഏഴാം ക്ലാസിൽ പഠനം നിർത്തിയ അദ്ദേഹം അന്ന് മുതൽ കുടുംബത്തിന് വേണ്ടി മുണ്ട് മടക്കിക്കുത്തി ഇറങ്ങിയതാണ്.

നാടകങ്ങളിൽ അതീവ താത്പര്യമുണ്ടായിരുന്ന കെടിഎസ് ചെറുപ്പം നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചു. ഒരു നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് പലയിടങ്ങളിൽ നിന്നും അവസരങ്ങൾ നിഷേധിക്കപ്പെട്ടതോടെ സ്വന്തമായി നാടകം രചിച്ച വ്യക്തിയാണ് കെടിഎസ്.

1956ൽ ഇറങ്ങിയ ‘വിവാഹ ദല്ലാൾ’ എന്നതായിരുന്നു ആദ്യ നാടകം. 1957ൽ സ്വയം എഴുതി ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. നിരവധി നാടക ട്രൂപ്പുകളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കടയും അദ്ദേഹം തുടങ്ങി. കലാലോകത്ത് അവസരങ്ങൾ കുറഞ്ഞപ്പോഴും ജീവിതത്തിൽ പ്രാരാബ്ധങ്ങൾ കൂടിയപ്പോഴും ആ മുറുക്കാൻ കടയായിരുന്നു അദ്ദേഹത്തിന്റെ വരുമാനമാർഗം.

Read also:പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ

രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് കെടിഎസ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെൻ ആർമി, കളമശ്ശേരിയിൽ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം,
അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, ദില്ലിവാല രാജകുമാരൻ, ന്യൂസ്‌പേപ്പർ ബോയ്, കോട്ടപുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമ്മ അമ്മായിയമ്മ, ഇൻഡിപ്പെന്റൻസ്, മേഘസന്ദേശം, വാമനപുരം ബസ്‌റൂട്ട്, മലബാർ വെഡ്ഡിങ്ങ്, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, ബ്ലാക്ക് ഡാലിയ, അണ്ണാരക്കണ്ണനും തന്നാലായത്, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി ഇരുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്ക് പുറമെ സീരിയൽ നാടക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്ന് 88 ആം വയസിൽ അദ്ദേഹം വിടപറയുമ്പോൾ സിനിമാപ്രേമികൾക്കിടയിൽ മായാതെ നിൽക്കും ആ ചിരി…

Story Highlights:life-of-kts-padannayil