കൊറോണ: വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരം, സംസ്ഥാനത്ത് 1053 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്

January 31, 2020

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിൽ എത്തിയ വിദ്യാർത്ഥിനിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് വിദ്യാർത്ഥിനി ഉള്ളത്. അതേസമയം വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചേർന്ന അവലോകന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല.

ചൈനയിൽനിന്ന് വന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറൻൈറൻ പാലിക്കണം. ഹോം ക്വാറൻൈറൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീര സ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ചൈനയിൽ നിന്നെത്തിയ 11 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും രണ്ട് പേർ ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകൾ കൈകാര്യം ചെയ്യാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആരോഗ്യമന്ത്രി കെ കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.