കാഴ്ചകള്‍ അവസാനിക്കുന്നതിനു മുമ്പേ ‘കവിത’ കണ്ടു തന്റെ ഇഷ്ടതാരത്തെ കണ്‍നിറയെ: സ്‌നേഹക്കുറിപ്പ്‌

January 11, 2020

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇഷ്ടതാരത്തെ ഒരു നോക്കു കാണാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കവിതയ്ക്കും ഒരു ഇഷ്ടതാരമുണ്ട്, പൃഥ്വിരാജ് സുകുമാരന്‍. തന്റെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാനാണ് കവിതയും ആഗ്രഹിച്ചത്. കണ്ണുകളുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടും മുമ്പ് പ്രിയതാരത്തെ കണ്‍നിറയെ കാണാന്‍ സാധിച്ചു കവിതയ്ക്ക്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിനെ നേരില്‍ക്കണ്ട കവിതയെക്കുറിച്ചുള്ള ഒരു കുറിപ്പ്. പൃഥ്വിരാജിന്റെ ആരാധകനായ രാജീവ് എസ് മലയാലപ്പുഴ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. മലയാള സിനിമാലോകം, അതില്‍ അഭിനയിക്കുന്ന താരങ്ങള്‍, ചുരുക്കം ചില ടെക്‌നീഷ്യന്‍സ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനര്‍ത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ചു എന്നാണ്..

അതില്‍ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ് പത്തനാപുരം സ്വദേശി കവിതയുടേത്. മലയാളികളുടെ അഭിമാന സൂപ്പര്‍താരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം. നന്ദനം മുതല്‍ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തില്‍ ഞരമ്പിന്റ പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂര്‍ണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുന്‍പ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നതായിരുന്നു. വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാന്‍ അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നു…

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയില്‍ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാന്‍ ഒരു ശ്രമം നടത്തി. പൃഥ്വിരാജ് ഫാന്‍സിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു. പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങള്‍ ആയിരുന്നു. ജടായുപ്പാറയില്‍ എത്തിയ തന്റെ മുന്നില്‍ നിറകണ്ണുകളോടെ നിന്ന കവിതയെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്‌നേഹിയെ കൂടെ കാണാന്‍ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്….

കാണാന്‍ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവര്‍ക്ക് മുന്നില്‍ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നടക്കാം. കാഴ്ചകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍….അകക്കണ്ണിന്റ കാഴ്ചകളില്‍ എന്നും പ്രിയപ്പെട്ട ഓര്‍മയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്…