‘പിതാവിനെ അനാഥാലയത്തിലാക്കി തിരികെ പോകുന്ന മകൻ’; സോഷ്യൽ ഇടങ്ങളിൽ വൈറലായ ചിത്രത്തിന് പിന്നിൽ

July 30, 2021

കഴിഞ്ഞ കുറച്ച് മണിക്കൂറുകളിയായി സോഷ്യൽ ഇടങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് പിതാവിനെ അനാഥാലയത്തിലാക്കി ഓട്ടോറിക്ഷയിൽ തിരികെ പോകുന്ന മകനെ നോക്കിനിൽക്കുന്ന അച്ഛന്റെ ചിത്രം. പിതാവിനെ വൃദ്ധസദനത്തിലാക്കുന്ന മകനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പലയിടങ്ങളിലും ഉയർന്നത്. എന്നാൽ ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാതെയാണ് പലരും ഈ ചിത്രത്തിലെ മകനെ വിമർശിക്കുന്നത്. ഇപ്പോഴിതാ ഈ അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ ഫാദർ സന്തോഷ് ജോർജ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഫാദർ സന്തോഷ് ജോർജിന്റെ കുറിപ്പ് വായിക്കാം:

ഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം..പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തൻ്റെ സ്വന്തം മകൻ… മകൻ്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്…

ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും..പക്ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല… തനിച്ചുമായിരിക്കില്ല… 85 വയസുള്ള എൻ്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്.. എൻ്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി… ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.. ഫാദർ കുറിച്ചു.

Read also: പൊട്ടിയ ഹോക്കി സ്റ്റിക്കിൽ പരിശീലനം, ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനായ റാണി രാംപാലിന്റെ ജീവിതം…

അനാഥർക്കും നിർധനരായവർക്കും വേണ്ടിയുള്ള ആശ്രയ കേന്ദ്രമാണ് പത്തനംതിട്ടയിലെ ബത് സേഥാ. പത്തനംതിട്ട സ്വദേശിയായ പിതാവിനെ വീട്ടിൽ തനിയെ നിർത്താൻ കഴിയാത്തതിനാലാണ് ഈ മകൻ അനാഥമന്ദിരത്തിലേക്ക് മാറ്റിയത്. തൃശൂർ ജില്ലയിലെ കാടിനോടടുത്താണ് മകൻ ജോലി ചെയ്യുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ മകൻ പിതാവിനെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Story highlights: story behind the viral photo of son leaving father at orphanage