അംഗവൈകല്യമുള്ള പാവകൾ മാത്രം നിറഞ്ഞ ഒരിടം; ദുരൂഹത ഒളിപ്പിച്ച് മെക്സിക്കോയിലെ പാവകളുടെ ദ്വീപ്

January 1, 2023

അപൂർവവും ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതുമായ ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ട്. അങ്ങനെയൊന്നാണ് മെക്സിക്കോയിലെ പാവകളുടെ ദ്വീപ്. ലാ ഇസ്ലാ ഡി ലാസ് മുസെകാസ് എന്നാണ് ഈ ദ്വീപിന്റെ പേര്. ഒരിക്കൽ ആരുമറിയാതെ, പേരില്ലാതെ അജ്ഞാതമായി കിടന്നിരുന്ന ഈ ദ്വീപ് ഒരാളുടെ വരവോടെ മാറിമറിയുകയായിരുന്നു.

മെക്സിക്കോ സിറ്റിയിലെ ബൊറോയിലെ സോചിമിൽകോ സ്വദേശിയായ ഡോൺ ജൂലിയൻ സാന്റാന ബാരെറ എന്ന വ്യക്തി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് ടെഷുവിലോ തടാകത്തിന് നടുവിലുള്ള ഈ ദ്വീപിലേക്ക് എത്തി. എന്തുകൊണ്ട് അദ്ദേഹം ഈ ഒറ്റപ്പെട്ട സ്ഥലം തിരഞ്ഞെടുത്തെന്ന കാര്യത്തിൽ അന്നും ഇന്നും ആർക്കും വ്യക്തതയില്ല. ഒറ്റപ്പെട്ട ദ്വീപിൽ ഒറ്റയ്ക്ക് കഴിയുന്നതിനിടയിലാണ് ഒരു പെൺകുട്ടിയുടെ മൃതദേഹം ഒഴുകി ദ്വീപിലേക്ക് എത്തിയത്. ആ മൃതദേഹത്തിനൊപ്പം ഒരു പാവയും വെള്ളത്തിലൂടെ ഒഴുകി എത്തിയിരുന്നു.

ആ പാവയിൽ മരണപ്പെട്ട കുട്ടിയുടെ ആത്മാവുണ്ടാകാം എന്ന തോന്നൽ സാന്റാന ബാരെറയ്ക്ക് ഉണ്ടായി. അന്നൊഴുകിവന്ന പാവയെ അയാൾ ഒരു മരത്തിൽ ഉറപ്പിച്ചു. പക്ഷെ, സ്വയം ദ്വീപിന്റെ കാവൽക്കാരനായി തോന്നിയ സാന്റാന ബാരെറ ഒരു പാവ മാത്രംകൊണ്ട് അവസാനിപ്പിച്ചില്ല. അടുത്ത അമ്പതുവർഷം കൊണ്ട് അയാൾ ചവറ്റുകുട്ടയിൽ നിന്നും കനാലുകളിൽ നിന്നും പാവകളെ കണ്ടെത്തി അതെല്ലാം ദ്വീപിലെ നിരവധി മരങ്ങളിൽ നിന്ന് തൂക്കിയിട്ടു. ചിലതെല്ലാം കയ്യും കാലും അടർന്നതും, മഴയേറ്റും വെയിലേറ്റും നിറം മങ്ങിയതുമെല്ലാമാണ്.

എത്രത്തോളം യാഥാർഥ്യമാണ് ഈ കഥ എന്നതിൽ വ്യക്തതയില്ലെങ്കിലും മുങ്ങിപ്പോയ കുട്ടിയുടെ കഥയുമായി അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ ഡോൺ ജൂലിയൻ കഴിഞ്ഞു. അവൾക്ക് വേണ്ടി ദ്വീപിനെ പാവകൾകൊണ്ട് അണിയിച്ചൊരുക്കി. 2001ലാണ് ഡോൺ ജൂലിയൻ സാന്റാന ബറേറ മരണമടഞ്ഞത്. ആ പെൺകുട്ടി ഒഴുകിയെത്തിയ സ്ഥലത്താണ് അയാളുടെയും മൃതദേഹം കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്.

Read also: മലയാളത്തിലെ മിന്നുംതാരങ്ങളുടെ കുട്ടിക്കാലമിങ്ങനെ- ശ്രദ്ധേയമായി ചിത്രങ്ങൾ

അയാളുടെ മരണശേഷം ആളുകൾ കൂട്ടമായി ഈ ദ്വീപിലേക്ക് ഏതാണ് തുടങ്ങി. എല്ലാവരും കയ്യിൽ പാവയെയും കരുത്തും. അവയെ ദ്വീപിലെ മരങ്ങളിൽ സ്ഥാപിച്ച് മടങ്ങും. പക്ഷേ, ഈ അംഗവൈകല്യം ബാധിച്ച പാവകൾ മനുഷ്യനെ വല്ലാതെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. മാത്രമല്ല, ആ ദ്വീപിൽ സഞ്ചാരിയായി എത്തുന്ന ആരും സ്വസ്ഥമായ മനസോടെ മടങ്ങിയിട്ടില്ല എന്നും പറയപ്പെടുന്നു.

Story highlights- History of the ‘Island of the Dolls’