‘അച്ഛന് രണ്ടു നേരം ഇൻസുലിൻ എടുക്കുന്നതിലേയ്ക്ക് നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്’- മനസുതൊട്ട് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

May 12, 2021

കരുണയുടെയും കരുതലിന്റെയും നേർരൂപങ്ങളായ നഴ്‌സുമാരുടെ ദിനമാണ് ഇന്ന്. എല്ലാവര്ക്കും ജീവിതത്തിൽ ഒട്ടേറെ സ്വാധീനിച്ച ഒരു മാലാഖയെങ്കിലും ഉണ്ടാകും. അങ്ങനെയൊരു മാലാഖയെ കുറിച്ച്, സ്വന്തം വീട്ടിലെ മാലാഖയെ കുറിച്ച് നഴ്‌സസ് ദിനത്തിൽ ഓർമിക്കുകയാണ് അശ്വതി ശ്രീകാന്ത്. അമ്മയെക്കുറിച്ചാണ് അശ്വതി ശ്രീകാന്ത് പങ്കുവയ്ക്കുന്നത്.

അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ;

അമ്മ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ആണ് അച്ഛൻ അമ്മയെ പെണ്ണുകാണാൻ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗൾഫുകാരന്റെ വിവാഹ പരസ്യം പത്രത്തിൽ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തിൽ കത്തെഴുതിയത്. ഗൾഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.

അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കിൽ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷൻ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോൾ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാർ കുറവായിരിക്കും… ബെറ്റഡിന്റേയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്… !! നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കൽ പറഞ്ഞതിൽ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയിൽ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാൻ.

ഇപ്പോൾ അച്ഛന് രണ്ടു നേരം ഇൻസുലിൻ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്. ഒന്നാം വയസ്സിൽ പനി കൂടി fits വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവർത്തിച്ച കൊച്ചുമകളെ സ്വന്തം കൈയിൽ കോരിയെടുത്ത് അറുപതാം വയസ്സിൽ അമ്മ ആശുപത്രിയിൽ എത്തിച്ചത്.

Read More: 40 വർഷമായി സർവ്വവും മഞ്ഞ മയം; കൗതുകമായി 73 കാരൻ

ആറു മാസം മുൻപ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തിൽ കയറി കൂടി, അമ്മയൊരു മേജർ സർജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോൾ ആശുപത്രിയിൽ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂൾ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്പനി കൂടി അവരുടെ ഫോൺ നമ്പർ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങളുടെ സ്വന്തം നഴ്സമ്മ!

നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാൽ ഭൂമിയിലെ എല്ലാ മാലാഖമാർക്കും നന്ദി, ഒപ്പം നഴ്സസ് ഡേ വിഷസ്സ്…

Story highlights- aswathy sreekanth about mother