ഏഷ്യാകപ്പ്: അഫ്ഗാനെ തോല്‍പിച്ച് ബംഗ്ലാദേശ്; വിജയം മൂന്ന് റണ്‍സിന്

September 24, 2018

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ഇതോടെ ഫൈനല്‍ കാണാതെ അഫ്ഗാന്‍ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായി. സൂപ്പര്‍ ഫോറില്‍ ആദ്യം നടന്ന മത്സരത്തില്‍ പാകിസ്ഥാനോട് അഫ്ഗാന്‍ തോല്‍വി സമ്മതിച്ചിരുന്നു.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 250 റണ്‍സ് അടിച്ചെടുത്തത്. 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇമ്രുല്‍ കയിസിന്റയും 74 റണ്‍സെടുത്ത മഹ്മദുള്ളയുടെയും പ്രകടനമാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നാല് റണ്‍സ് മാത്രമാണ് അഫ്ഗാന്‍ ഈ ഓവറില്‍ നേടിയത്. ഇതോടെ ഫൈനല്‍ കാണാതെ അഫ്ഗാന് പുറത്താകേണ്ടി വന്നു.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയും വന്‍ വിജയം നേടി. പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി. ഒരു വിക്കറ്റ് നഷ്ടത്തില്‍ അറുപത്തി മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ പാകിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് മറികടന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സെഞ്ചുറി അടിച്ചെടുത്തു.

114 റണ്‍സാണ് ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സിക്‌സും പതിനാറ് ബൗണ്ടറിയും ഉള്‍പ്പെടും. ഏഴ് ബൗണ്ടറിയും നാല് സിക്‌സുംമെടുത്ത രോഹിത് ശര്‍മ്മ കളിയില്‍ പുറത്താകാതെ നിന്നു. 111 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 12 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും പുറത്തായില്ല. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ബാറ്റിങിന്റെ തുടക്കം മുതല്‍ക്കെ പാകിസ്ഥാന് മികച്ച നിലവാരം പുലര്‍ത്താനായില്ല. ഷുഐബ് മാലിക്ക് അടിച്ചെടുത്ത 78 റണ്‍സ് മാത്രമാണ് അല്‍പമെങ്കിലും പാകിസ്ഥാനെ പിന്തുണച്ചത്. മാലിക് തന്നെയാണ് പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 90 പന്തില്‍ നിന്നുമാണ് മാലിക് 78 റണ്‍സ് എടുത്തത്.