ബൗളിംഗില്‍ നേട്ടവുമായി ഇന്ത്യ; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

October 12, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ബൗളിംഗില്‍ നേട്ടം കൈവരിക്കുകയാണ് ഇന്ത്യ. ടീ ബ്രേക്കിന് പിരിയുമ്പോള്‍ 196 റണ്‍സെടുത്ത വെസ്റ്റ്ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടമായി.

14 റണ്‍സ് എടുത്ത ക്രെയ്ഗ് ബ്രാത് വെയ്റ്റ്, 22 റണ്‍സ് അടിച്ചെടുത്ത കീറണ്‍ പവല്‍, 36 റണ്‍സ് എടുത്ത ഷായ് ഹോപ്, 12 റണ്‍സെടുത്ത ഹെറ്റ്‌മെര്‍, 18 റണ്‍സെടുത്ത ആംബ്രിസ്, 30 റണ്‍സ് അടിച്ചെടുത്ത ഡൗറിച്ച് എന്നീ താരങ്ങളെയാണ് വിന്‍ഡീസിന് നഷ്ടമായത്. ഇന്ത്യന്‍താരം കുല്‍ദീപ് യാദവ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ മൂന്നു വിക്കറ്റെടുത്തു. ഇതിനുപുറമെ ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ എടുത്തു.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി പോരാട്ടത്തിനിറങ്ങുക. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാക്കൂര്‍ ടീമില്‍ ഇടം നേടിയത്. അതേസമയം രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം തുടക്കത്തില്‍തന്നെ പരിക്കേറ്റ് ഠാക്കൂര്‍ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആദ്യടെസ്റ്റില്‍ ഠാക്കൂര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ടീമിലെ പന്ത്രണ്ടാമനായിരുന്നു ഠാക്കൂര്‍. അതേസമയം രണ്ടാം ടെസ്റ്റിലും മായങ്ക് അഗര്‍വാള്‍ ഇടംനേടിയിട്ടില്ല.