കാണാതായിട്ട് മാസങ്ങള്‍, ഒടുവില്‍ ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ പരിപാടിയിലൂടെ ടിവിയില്‍ കണ്ടു; രക്ഷാഭവനില്‍ നിന്നും സന്തോഷ് കുമാര്‍ വീട്ടിലേക്ക്

July 15, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഇന്നലെ(14-7-2019) തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ടെലികാസ്റ്റിങിലൂടെയാണ് അനന്തരം പരിപാടിയ്ക്ക് തുടക്കമായി.

ലോകമെമ്പാടുമുള്ള നിരവധി മലയാളികളോണ് സഹായഹസ്തവുമായി അനന്തരം പരിപാടിയിലൂടെ രംഗത്തെത്തിയത്. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. മറ്റൊരു മഹനീയ മുഹൂര്‍ത്തത്തിനുകൂടി അനന്തരം സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

രണ്ടു മാസം മുന്‍പ് ബുദ്ധിസ്ഥിരതയില്ലാത്ത ഒരാളെ ചങ്ങനാശ്ശേരി പോലീസ് ചെത്തിപ്പുഴ രക്ഷാഭവനില്‍ ഏല്‍പ്പിച്ചിരുന്നു. എല്‍ദോ എന്നാണ് ഇദ്ദേഹം പൊലീസില്‍ പറഞ്ഞ പേര്. എന്നാല്‍ യഥാര്‍ത്ഥപേര് സന്തോഷ് കുമാര്‍ എന്നാണ്. മാന്നാര്‍ ഉള്ള ബന്ധുക്കള്‍ കാണാതായ അന്നുതൊട്ട് ഇദ്ദേഹത്തെ അന്വേഷിച്ച് വലയുകയായിരുന്നു. സന്തോഷ് കുമാര്‍ പെലീസില്‍ പേര് മാറ്റി പറഞ്ഞതിനാല്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല.

എന്നാല്‍ ഫ്ളവേഴ്‌സ് ടി വിയുടെ ” അനന്തരം” ലൈവ് പരിപാടിയിലൂടെ രക്ഷാഭവനിലുള്ള സന്തോഷ് കുമാറിനെ മാന്നാറുള്ള ബന്ധുക്കള്‍ ടി വിയിലൂടെ കണ്ടു. ആളെ തിരിച്ചറിഞ്ഞു. അനന്തരം പരിപാടിയുടെ ഭാഗമായി അനന്തരം ചങ്ങനാശ്ശേരി കോര്‍ഡിനേറ്റര്‍ ജോഷിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി ജംങ്ഷന്‍ കൂട്ടായ്മ ചെത്തിപ്പുഴ രക്ഷാഭവനിലുള്ള അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി. ഈ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോഴാണ് സന്തോഷ് കുമാറിന്റെ വീട്ടുകാര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകിട്ട് തന്നെ ബന്ധുക്കള്‍ എത്തി അദ്ദേഹത്തെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു.