‘കൊവിഡ് മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്’- അനൂപ് മേനോൻ

April 7, 2020

കൊവിഡ്-19 വ്യാപകമാകുമ്പോൾ പലരും തിരച്ചറിവുകളുടെ പാതയിലാണ്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നവരുണ്ട്, എത്ര അസഹനീയമാണ് ഈ കൂട്ടിലടച്ചുള്ള ഇരിപ്പെന്നു ചിന്തിക്കുന്നവരുണ്ട്. ഇപ്പോൾ ലോക്ക് ഡൗൺ ദിനങ്ങളിലൂടെ തിരിച്ചറിഞ്ഞ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ.

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പ്രിയപ്പെട്ടവരെ,
നമുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് കൊവിഡ്-19 എന്ന ഈ പുതുമുഖം. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നത് ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു വിദ്യാലയത്തിൽ. നമുക്കാവശ്യമുള്ളതിനേക്കാൾ വാങ്ങാൻ, ആവശ്യമില്ലാത്തതും വാങ്ങാൻ, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ, ആർക്കാണ് സാധിച്ചത്?.. ഈ ലോക്ക് ഡൗൺ പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്കിത്രയൊക്കെ മതി അല്ലലില്ലാതെ ജീവിക്കാൻ എന്നതാണ്. ആഹാരം ഉത്പാദിപ്പിക്കുന്നവനാണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനിയായ കണ്ണി എന്നതും. നമ്മുടെ കൃഷിക്കാരൻ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അർഹിക്കുന്നു. ഇന്നത്തെയും നാളത്തേയും തലമുറ ഏറ്റവുമധികം നിക്ഷേപിക്കേണ്ടതും കാർഷിക വ്യവസായത്തിൽ തന്നെ. ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത്. നിങ്ങളുടെ പറമ്പിലെ ചീര കൊടുത്തു അപ്പുറത്തെ പറമ്പിലെ തക്കാളി വാങ്ങുക എന്ന പഴയ ബാർട്ടർ സമ്പ്രദായം സാമൂഹികമായ ഇടപെടലുകളെ, സഹോദര്യത്തെ, സ്നേഹത്തെ കുറച്ചൊന്നുമല്ല ശക്തമാക്കാൻ പോകുന്നത്. പറമ്പിൽ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിൻ-D സൂര്യേട്ടന്റെ വഴി കിട്ടിയാൽ അതും ബോണസ്. കൊവിഡ് മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്.

അവിടുത്തെ സമൃദ്ധിയും സമ്പത്തും സോഫിസ്റ്റിക്കേഷനും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ്. കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടിൽ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതർ. അന്യ രാജ്യക്കാരന് നമ്മൾ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൈനനെന്നോ ബൗദ്ധനെന്നോ ഒന്നുമില്ല. ഒരു ഘട്ടം കഴിയുമ്പോൾ എല്ലാവരും അവർക്കു വിദേശി മാത്രമാണ്. അല്ലെങ്കിൽ ഒരു ഇമിഗ്രന്റ്. ഇവിടെ നമുക്ക് ‘നമ്മളുണ്ട്’ .നമ്മളെ ചേർത്ത് പിടിക്കുന്ന സർക്കാരും പോലീസും ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. ആ ധൈര്യമാണ് നമ്മുടെ നാട്… ആ ധൈര്യമായിരിക്കും നമ്മുടെ നാട്..

അതേസമയം, വിദേശ രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വിദേശ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരള സർക്കാർ.