ജഗതിയും തുമ്പിയും മത്സരിച്ച് അഭിനയിച്ച മണ്ണിനടിയിലെ രംഗം ചിത്രീകരിച്ചതിങ്ങനെ..; കുറിപ്പ് വൈറൽ

April 21, 2020

ജഗതി എന്ന നടന്റെ കുറവ് മലയാളികൾക്ക് അനുഭവപ്പെടുന്നത് ഏത് ഹാസ്യരംഗവും ആയാസമില്ലാതെ അവതരിപ്പിക്കുന്ന അഭിനയമെന്ന നിലയ്ക്കാണ്. ഏതു കഥാപാത്രവും അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. എങ്കിലും ഹാസ്യമായിരുന്നു ജഗതിക്ക് വേറിട്ടൊരു ഇടം മലയാള സിനിമയിൽ നൽകിയത്. അദ്ദേഹത്തിന്റെ ‘ജൂനിയർ മാൻഡ്രേക്ക്’ എന്ന ചിത്രത്തിലെ ഓരോ രംഗവും ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

മണ്ണിനു മുകളിൽ തല മാത്രം കാണുന്ന രംഗവും റോഡിനു കുറുകെ പായ വിരിച്ച് കിടക്കുന്ന രംഗവുമൊക്കെ എങ്ങനെ ചിത്രീകരിച്ചു എന്ന കൗതുകം ഓരോ ആരാധകനുമുണ്ടായിരുന്നു. ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന ലാലു അക്കാര്യങ്ങൾ വെളിപ്പെടുത്തിയത് അടുത്തിടെ ഒരു സിനിമ ഗ്രൂപ്പിൽ ചർച്ച ആയിരുന്നു. ക്യാമറാമാൻ ലാലുവിന്റെ വാക്കുകൾ ഇങ്ങനെ;

‘ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു.തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു.മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്.എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു,ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”

“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ
ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി”

“പക്ഷേ,ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല.ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്.അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്.ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു.തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ,പറന്നുപോയാല്‍ പണിയാകും”

“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു.ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു.പശ കിട്ടി.അതൊട്ടിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു.ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചുതുടങ്ങി.തുമ്പിയും വെറുതെയിരുന്നില്ല.റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”

“ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത സാഹസങ്ങള്‍ ഉപയോഗിച്ചാണ്.തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു.ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും”

തീരുമാനിച്ച പോലെ സ്ഥലത്തെത്തി.ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധകിട്ടാത്ത ഇടത്ത് കൊണ്ടുവന്നു.ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു.ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു.ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല.ഷൂട്ടിംഗാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്.ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.’