തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..

April 18, 2019

കാര്യത്തിൽ അല്പം കൗതുകം- 4

ഗവർണറും ടീച്ചറും വക്കീലും കച്ചവടക്കാരനും മത്സരാർത്ഥിയാകുന്ന തിരഞ്ഞെടുപ്പിലെ ഗ്ലാമർ താരങ്ങൾ എപ്പോഴും മത്സരരംഗത്തുള്ള സിനിമ താരങ്ങൾ തന്നെയാണ്. കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനത്ത് സിനിമയിലെ സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിവരെയായ കഥകളുണ്ട്. പുതിയ സൂപ്പർ താരങ്ങളുടെ ജനനത്തിനനുസരിച്ച് തമിഴ്‌നാട്ടിൽ പാർട്ടികളുടെ എണ്ണവും വർധിച്ചു. അവിടെ ആ രാഷ്ട്രീയ സിനിമകഥകൾ തുടർന്നുകൊണ്ടേയിരിക്കും… സിനിമ തമിഴ് സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ മലയാളികൾ അത് അംഗീകരിച്ചും കൊടുത്തു…

ഇപ്പോഴിതാ കേരളത്തിലും സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. പക്ഷെ കേരള രാഷ്ട്രീയത്തിൽ സിനിമ നടന്മാരായതുകൊണ്ടുമാത്രമല്ല ഇവരൊന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രാഷ്ട്രീയത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അരച്ചുകലക്കി കുടിച്ച് ജനസേവനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ്..

ചാലക്കുടി മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോൾ ചെറു ചിരിയോടെ ഉയർന്നു നിൽക്കുന്ന ഇന്നസെന്റിന്റെ പോസ്റ്ററുകൾക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. മലയാളികൾക്ക് ഹാസ്യത്തിന്റെ വലിയ വാതിൽ തുറന്നു തന്ന ഇന്നസെന്റ് രണ്ടാം വട്ടവും തിരഞ്ഞെടുപ്പിനെ ചിരിച്ചുകൊണ്ടുതന്നെ നേരിടുകയാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ അരിവാൾ ചുറ്റിക ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണജാഥകളിലും യോഗങ്ങളിലും പരിചിത മുഖവും നർമ്മ സംഭാഷണങ്ങളുമാണ് ഇന്നസെന്റിന്റെ കൈമുതൽ. 1979-ൽ മുൻസിപ്പൽ കൗൺസിലറായി രാഷ്ട്രീയ രംഗത്തേക്ക് സജീവമായ ഇന്നസെന്റ്, താര സംഘടനയുടെ പ്രസിഡന്റായും 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. വോട്ടർമാർക്ക് സുപരിചിതനായ മുഖം ഇത്തവണയും ഇന്നസെന്റിനെ തുണച്ചാൽ, മിസ്റ്റർ പൂഞ്ഞിക്കരയ്ക്ക് നെഞ്ചും വിരിച്ചു വീണ്ടും ലോക്സഭയിൽ എത്താം.

Read also: കാര്യത്തിൽ അല്പം കൗതുകം; ഇവിടെ മകൾ ജയിക്കണമെങ്കിൽ അച്ഛൻ തോൽക്കണം

ചാലക്കുടി മണ്ഡലം കഴിഞ്ഞ് വടക്കോട്ടു പോകുമ്പോൾ ചിഹ്നവും നിറവും മാറി വീണ്ടും ഒരു സൂപ്പർ താരത്തിന്റെ പോസ്റ്റർ കാണം…രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി പല പ്രമുഖരുടെയും പേര് കേട്ട തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെന്ന മലയാളികളുടെ സൂപ്പർ താരം അവതരിക്കുകയായിരുന്നു. പഞ്ച് ഡയലോഗകളും മാസ്സ് സീനുകളും തീർത്താണ് രാഷ്ട്രീയത്തിലും സുരേഷ് ഗോപി തിളങ്ങുന്നത്. പോലീസ് വേഷത്തിൽ വെള്ളിത്തിരയെ ആവേശത്തിലാക്കിയ താരം, 2016 ഏപ്രിൽ 29 നാണ് ബിജെപി എംപി യായി നിർദ്ദേശിക്കപെടുന്നത്. കോളേജ് പഠനകാലത്തുതന്നെ രാഷ്ട്രീയത്തിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം മുമ്പ് പല തിരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.

കളിയാട്ടത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സുരേഷ് ഗോപി 200 ഇൽ അധികം സിനിമ കളിൽ അഭിനയിച്ചിട്ടുണ്ട്. പ്രചാരണത്തിനു ലഭിക്കുന്ന വൻ സ്വീകരണങ്ങളും താരപദവിയും സുരേഷ് ഗോപിയെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കുന്നു. പോളിംഗ് ബൂത്തിലും ആ മുഖം ഓർമ്മിച്ചാൽ തൃശൂരിന് സൂപ്പർ താരത്തെ എംപി യായി ലഭിക്കും.

Read also: കാര്യത്തിൽ അല്പം കൗതുകം: മഞ്ഞൾ സുഗന്ധമുള്ള ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ…

കേരളത്തിന്റെ വടക്കേ അറ്റത്ത് കോൺഗ്രസിന് വേണ്ടി അംഗം വെട്ടുന്ന രാജ് മോഹൻ ഉണ്ണിത്താനെ കണ്ട് വോട്ടർമാർക്ക് സംശയം.. ഇയാള് സിനിമയിൽ ഇല്ലേ…?
കാസർഗോഡ് മത്സരിക്കുന്ന രാജ് മോഹൻ ഉണ്ണിത്താൻ 2005 ഇൽ സുരേഷ് ഗോപി നായകനായി എത്തിയ ടൈഗർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്നും പല സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ നിന്നും പരിചിത മുഖങ്ങൾ മുൻപും കേരള രാഷ്ട്രീയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇടതു മുന്നണിയാണ് ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നത്. 1989-ൽ മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ രണ്ടാം തവണ ജനവിധി തേടിയപ്പോൾ ഒറ്റപാലത്ത് സ്ഥാനാർത്ഥിയായി ഇടതുപക്ഷം കണ്ടുപിടിച്ചത് പ്രശസ്ത സിനിമ സംവിധായകൻ ലൈനിൽ രാജേന്ദ്രനെയാണ്.

Read also: കാര്യത്തിൽ അല്പം കൗതുകം; എറണാകുളത്തുനിന്നും തമിഴ്‌നാട് ഇലക്ഷനിലേക്ക് ഉറ്റുനോക്കി ഒരു ഗ്രാമം…

മികച്ച നടനുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള മുരളി 1999 ൽ ആലപ്പുഴയിൽ നിന്നും മത്സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു മുതലാണ് സിനിമയിൽ താരങ്ങളുടെ രാഷ്ട്രിയ രംഗപ്രേവേശനം ശ്രേദ്ദേയമാകുന്നത്. പത്തനാപുരത്ത് മുന്ന് മുന്നണികൾക്കുവേണ്ടി രംഗത്തിറങ്ങിയത് നടന്മാരായ ഗണേഷ് കുമാർ, ജഗദീഷ്, ഭീമൻ രഘു എന്നിവരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങിയ മുകേഷും ഗണേഷും ജയിച്ചു കയറി…