‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ….

June 4, 2019

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജപ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളിൽ അകപെടരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ‘ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രതയാണ്’ വേണ്ടതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

നിപ ബാധയെത്തുടർന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുള്ളതായും ആറംഗ സംഘം കൊച്ചിയിൽ എത്തിയതായും ആരോഗ്യ മന്ത്രി അറിയിച്ചു. നിപ ബാധയെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചതായും കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെത്തിയതായും അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.

നിപയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി സംസാരിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി സംസ്ഥാന സർക്കാർ പൊതു ജനങ്ങളെ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഒഫീഷ്യൽ പേജ് ആരോഗ്യ ജാഗ്രത എന്ന പേജിലും കൃത്യമായ വിവരങ്ങൾ ലഭ്യമാണ്.

അതേസമയം നിപ്പയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതുപോലെ  മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താൻ കഴിക്കുമെന്നും നിങ്ങൾ കഴിച്ചോളുമെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള പ്രചാരണങ്ങൾ ഇത്തവണയും ഉണ്ടായാൽ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.   കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രി നിർദേശങ്ങൾ നടത്തിയത്.

Read also: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

നിപ രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ മാത്രമേ വൈറസ് പകരുകയുള്ളുവെന്നും , വൈറസ് ശരീരത്തിൽ ബാധിച്ച സമയത്ത് ആരോടെങ്കിലും സംസാരിച്ചാലോ അടുത്തിടപഴകിയാലോ രോഗം പകരുകയില്ലെന്നും മന്ത്രി അറിയിച്ചു.