അരങ്ങേറ്റം ഗംഭീരമാക്കി ടീം ഇന്ത്യ; ഹിറ്റ്മാന്‍ സൂപ്പര്‍ഹിറ്റ്

June 6, 2019

2019 ലോകകപ്പിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്ത്യയ്ക്ക് ഇന്നലെ. രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരം. ലോകകപ്പ് ഈ സീസണിലെ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സൗത്ത് ആഫ്രിക്ക ഇന്ത്യന്‍ ടീമിന് എതിരാളികളായി എത്തിയപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഒന്നുറപ്പിച്ചു, മൂന്നാം തവണയും തോല്‍വി തന്നെയായിരിക്കും സൗത്ത് ആഫ്രിക്കയുടെ വിധി എന്നത്. ഇങ്ങനെ ചിന്തിക്കാന്‍ കാരണം മുമ്പത്തെ രണ്ട് കളിയിലും സൗത്ത് ആഫ്രിക്ക തോറ്റത് കൊണ്ടല്ല. മറിച്ച് ഇന്ത്യന്‍ ടീമിലുള്ള ആത്മവിശ്വാസം അത്രയേറെയുണ്ട് ആരാധകര്‍ക്ക്. ആരാധകരുടെ പ്രതീക്ഷ തെറ്റിയില്ല. അരങ്ങേറ്റ മത്സരം ഗംഭീരമാക്കി ഇന്ത്യ.

സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ തിളങ്ങി, സൂര്യ തേജസോടെ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എറിഞ്ഞു വീഴ്ത്താനുള്ള തയാറെടുപ്പില്‍ ഇന്ത്യയും. മത്സരം മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും സൗത്ത് ആഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്ത് അടിച്ച് തെറുപ്പിക്കാനുള്ള ദക്ഷിണ ആ്രഫിക്കന്‍ താരം ഹാഷിം അംലയുടെ ശ്രമം വിഭലമായി. പന്ത് ചെന്നു പതിച്ചത് രോഹിത് ശര്‍മ്മയുടെ കൈക്കുമ്പിളില്‍.

Read more:റിലീസ് മാറ്റിവയ്ക്കില്ല; ‘വൈറസ്’ നാളെ തീയറ്ററുകളിലേയ്ക്ക്

ബൗളിങ്ങിലും മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസനും സൗത്ത് ആ്രഫിക്കയ്ക്ക് വേണ്ടി മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുസ്വേന്ദ്ര ചാഹല്‍ ഇരുവരെയും മടക്കി അയച്ചതോടെ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. വിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ കുല്‍ദീപും മികവ് പുലര്‍ത്തി. ഡേവിഡ് മല്ലറും ഫെഹ്ലക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തപ്പോള്‍ ചാഹല്‍ വീണ്ടും ഇന്ത്യയ്ക്ക് രക്ഷകനായി. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

രോഹിത് ശര്‍മ്മയുടെ ബാറ്റിങ് തന്നെയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തായത്. തുടക്കം മുതല്‍ക്കേ ഒരുഭാഗത്ത് നിലയുറപ്പിച്ചുകൊണ്ട് ഹിറ്റ്മാന്‍ റണ്‍സുകള്‍ വാരിക്കൂട്ടി. 34 രണ്‍സ് എടുത്ത് ധോണിയും 26 റണ്‍സെടുത്ത് ലോകേഷ് രാഹുലും 18 റണ്‍സെടുത്ത് വിരാട് കോഹ്ലിയും ഇന്ത്യയുടെ വിജയത്തിന് മാറ്റുകൂട്ടി.