“സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല സാര്‍”; ‘ലൂസിഫറി’ലെ കിടിലന്‍ രംഗമിതാ

June 10, 2019

റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ലൂസിഫര്‍ തരംഗം പ്രേക്ഷകരില്‍ നിന്നും വിട്ടൊഴിയുന്നില്ല. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനസംരംഭം. ലൂസിഫറിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം 200 കോടി നേടിയെന്ന വാര്‍ത്തയും അടുത്തിടെ പുറത്തെത്തി. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം 200 കോടി ക്ലബില്‍ ഇടം നേടുന്നതും.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു രംഗവും യുട്യൂബില്‍ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ രംഗത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടിമ്പള്ളി എന്ന കഥാപാത്രത്തെ പോക്ഷകര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നതും.

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെമരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.

ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.

Read more:പന്ത്രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് റാഫേല്‍ നദാല്‍; ഇത് ചരിത്രവിജയം

ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക്ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന്‍ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.