ബഹിരാകാശ നിലയത്തില്‍ ഒഴുകി നടന്ന് ഹസ്സാ അല്‍ മന്‍സൂരി; അപൂര്‍വ്വമായ ചിത്രങ്ങളും വീഡിയോയും ഭൂമിയിലേയ്ക്ക്‌

October 2, 2019

കുറച്ചു ദിവസങ്ങളായി ഹസ്സാ അല്‍ മന്‍സൂരി എന്ന ബഹിരാകാശ യാത്രികനാണ് ശാസ്ത്രലോകത്തെ താരം. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ഹസ്സാ അല്‍ മന്‍സൂരി. സെപ്‌ററംബര്‍ 25 ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നും സോയൂസ് 15 പേടകമാണ് ഹസ്സാ അല്‍ മന്‍സൂരിയെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരായിരുന്നു ഹസ്സായുടെ സഹയാത്രികര്‍. സ്‌പേസ് സ്റ്റേഷനിലാണ് ഇവരിപ്പോള്‍.

അതേസമയം ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലെ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തി, അവ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് ഹസ്സാ അള്‍ മന്‍സൂരി. തന്റെ ആകാശജീവിതത്തിന്റെ ചെറിയ വീഡിയോകളും ഹസ്സാ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ബഹിരാകാശ നിലയത്തില്‍ നിന്നും മക്കയുടെ അപൂര്‍വ്വ ചിത്രവും ഹസ്സാ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.


ബഹിരാകാശ നിലയത്തില്‍ സാന്നിധ്യമറിയിക്കുന്ന പത്തൊന്‍പതാമത്തെ രാജ്യമാണ് യുഎഇ. ഹസ്സായുടെ നേട്ടം ഗള്‍ഫ് മേഖലയ്ക്ക് ആകെ പ്രചോദനവും അഭിമാനവുമാണെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹസ്സായുടെ ബഹിരാകാശ യാത്രയോട് അനുബന്ധിച്ച് വ്യക്തമാക്കിയിരുന്നു. പത്ത് ദിവസത്തെ ആകാശജീവിതത്തിനു ശേഷം ഒക്ടോബര്‍ നാലിന് ഹസ്സാ തിരികെയെത്തും.