‘നാലാം ക്ലാസ്സിൽ നിന്നും ഇവിടെ വരെ എത്താൻ ഒട്ടും എളുപ്പം ആയിരുന്നില്ല..അച്ഛൻ ഇത്ര നേരത്തെ പോവേണ്ടിയിരുന്നില്ല’- ഹൃദയം തൊട്ട കുറിപ്പുമായി അനുമോൾ

April 24, 2020

ശക്തയായ വേഷങ്ങളിലാണ് നടി അനുമോളെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളു. ജീവിതത്തിലും വല്ല ശക്തയായ വ്യക്തിത്വമാണ് അനുമോൾ കാത്തുസൂക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്ന അനുമോൾ ഇപ്പോൾ തന്റെ അച്ഛന്റെ വേർപാടിനെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

അനുമോളുടെ വാക്കുകൾ

’25 വർഷങ്ങൾ..

എന്റെ അച്ഛന്,
അച്ഛന്റെ ചങ്കൂറ്റത്തിന്റെ അകമ്പടിയില്ലാതെ തുഴഞ്ഞു തീർത്ത നീണ്ട 25 വർഷങ്ങൾ. പിന്നിലേക്ക് നോക്കുമ്പോൾ, എങ്ങനെ ഇവിടെ വരെയെത്തീ എന്നു ആലോചിക്കുമ്പോൾ നെഞ്ചിടിക്കുന്നു. വിങ്ങലോടെയല്ലാതെ അച്ഛനെ കുറിച്ചു എഴുതാനോ ആലോചിക്കാനോ പോലും വയ്യ. എന്തൊക്കെ ഉണ്ടായാലും ഏറ്റവും വേണ്ടത്, വേണ്ടപ്പെട്ടത് മാത്രം ഉണ്ടായില്ല, അച്ഛൻ. ആ അരക്ഷിതാവസ്ഥ, അപകർഷത ഒന്നിനും പകരം തരാനും ആയില്ല.

പാടവും, കുളവും, ഷാപ്പും, തുടർവള്ളിക്കാവും, മുത്തശ്ശിയാർ കാവും, ചിനവതിക്കാവും കാളയും പൂരവും, വെളിച്ചപാടും പൂതനും തിറയും, മലകയറ്റവും വായനശാലയും ഒക്കെ നിറഞ്ഞു നിക്കണ നടുവട്ടത്തിന്റെ മനോഹരമായ ഇത്തിരി വെട്ടത്തിനപ്പുറത്തെ വിശാലമായ ആകാശം സ്വപ്നം കാണാൻ ധൈര്യം തോന്നിയത് അച്ഛന്റെ മകളായതുകൊണ്ട് മാത്രാണ്. എന്തിനെയും നേരിടാനും, കുന്നോളം സ്വപ്നം കാണാനും ജീവിതത്തിൽ ഓരോവീഴ്ചയിലും എണീറ്റു നിവർന്നു നിന്നു പൊരുതാനും പഠിപ്പിച്ച ഇമ്മിണി വല്ല്യ അച്ഛൻ.

ഞങ്ങളെ ചേർത്തു പിടിച്ചിരുന്നതിനെക്കാളും ചുറ്റും ഉള്ളവരെ ചേർത്തു പിടിച്ചു, നമ്മുടെ സങ്കടങ്ങളെക്കാൾ വലുത് ചുറ്റും ഉള്ളവരുടെ വേദന ആണെന്നും പഠിപ്പിച്ചത് അച്ഛൻ ആണ്. ഈ ഇരുപത്തഞ്ചാം വർഷത്തിലും ഞങ്ങൾ ആയാലും ചുറ്റും ഉള്ളവരായാലും അച്ഛനെ ഓർക്കാത്ത, വീരകഥകൾ പറയാത്ത ഒരുദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല. ജീപ്പ് കേസ് ജയിച്ച കഥ, കാർ ഷെഡിലെ തല്ലി തീർക്കൽ കഥ, പട്ടാമ്പി നേർച്ച അങ്ങനെ കുറെ കഥകൾ ഇപ്പഴും ഹിറ്റ് ആണ് കേട്ടോ..

അച്ഛൻ സ്റ്റേജിൽ ഇരുന്നാലെ ഡാൻസ് കളിക്കൂ എന്ന് വാശി പിടിച്ചിരുന്ന ഞാൻ ഇന്ന് ഓരോ സ്റ്റേജിലും അച്ഛനെ തിരയും, വെറുതെ കുറെ സ്വപ്നം കാണും, ദിവാസ്വപ്നങ്ങൾ എന്ന്പറയില്ലേ ?
കോളേജിലേക്ക് ട്രെയിൻ കയറാൻ നിക്കുമ്പോൾ കുട്ട്യോളെ അച്ഛന്മാർ കൊണ്ടാക്കുന്നത് കണ്ടിട്ട് എന്റെ അച്ഛൻ വരുന്നത് സ്വപ്നം കണ്ട് ഇരുന്നിട്ടുണ്ട്, പുതിയ ഏതൊരു സ്ഥലത്തു ചെന്നിറങ്ങുമ്പോളും അച്ഛനെ തിരയാറുണ്ട്, തിരിച്ചു വരുമ്പോൾ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും കാത്തു നിക്കുന്നുണ്ടാകും എന്ന് കരുതും.. ഓരോ ചടങ്ങും ഓരോ സ്റ്റേജിലും അവിടെ എവിടെയോ അച്ഛൻ നിന്നു കാണുന്നുണ്ട് എന്നും ഇപ്പോൾ അടുത്തു വരും എന്നും തോന്നും. ബ്രെയിന്റെ ലോജിക്ക് മനസ്സിന് മനസ്സിലാവില്ലല്ലോ, ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആവുന്നത് അല്ലേ !

ഒരുപാട് ബുദ്ധിമുട്ടി.. ഒട്ടും എളുപ്പം ആയിരുന്നില്ല ജീവിതം. മാറ്റിനിർത്തിയവരും ചേർത്തുനിർത്തിയവരും ഉണ്ടായിരുന്നു. സ്കൂൾ, കോളേജ്, യാത്രകൾ, ആവശ്യങ്ങൾ, സ്ത്രീകൾ മാത്രമുള്ള വീട്, ഡാൻസ് യാത്രകൾ, സ്റ്റേജുകൾ, സിനിമയാത്രകൾ, പ്രണയം.. എല്ലായിടത്തും നല്ലോണം അറിഞ്ഞിരുന്നു അച്ഛൻ കൂടെ ഇല്ലാത്തത്. നാലാം ക്ലാസ്സിൽ നിന്നും ഇവിടെ വരെ എത്താൻ ഒട്ടും എളുപ്പം ആയിരുന്നില്ല.. അച്ഛനു ഇത്ര നേരത്തെ അങ്ങോട്ട്പോവേണ്ടിയിരുന്നില്ല..

പിന്നെ എപ്പഴോ ഞാൻ സ്വയം അച്ഛന്റെ റോൾ എടുക്കേണ്ടി വന്നു, മോട്ടയുടെ ചേച്ചിയും അച്ഛനുമായി, അമ്മയുടെ കരുത്തും ആശ്രയവും, നാട്ടിലും സ്വന്തക്കാരിലും ഒക്കെ ഞാൻ മനോഹരേട്ടന്റെ മോൾ ആയി. ആ ലേബൽ വലിയ ഒരു ഉത്തരവാദിത്തവും ചുമതലയും ആയിരുന്നു. പറഞ്ഞു കേട്ട അച്ഛന്റെ ആദർശങ്ങൾ ഒന്നും ഞാനും തെറ്റിച്ചിട്ടിച്ചില്ല.

സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കാൻ പറ്റിയെങ്കിലും എന്നും നമ്മടെ മനോഹരേട്ടന്റെ മോൾ എന്നു കേക്കുന്നതാണ് സന്തോഷവും അഭിമാനവും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും , നഷ്ടവും എനിക്ക് അച്ഛൻ തന്നെ ആണ്. നേരിട്ട് ഒരു സ്നേഹപ്രകടനം ഒന്നും ഓർമ ഇല്ല, അച്ഛന്റെ നെഞ്ചത്തു കിടന്നുറങ്ങിയത് അല്ലാതെ, നിറയെ നിറയെ തോനെ തോനെ സ്നേഹം…
– അച്ഛേടെ മോൾ’.

സിനിമയ്ക്ക് പുറമെ സ്വന്തമായി ഒരു യുട്യൂബ് ചാനലും അനുമോൾക്കുണ്ട്. ഒറ്റക്കുള്ള യാത്രകളുടെ വിശേഷങ്ങളാണ് യുട്യൂബ് ചാനലിലിന്റെ പ്രത്യേകത. ഒപ്പം തന്നെ നിരവധി നൃത്ത പരിപാടികളുമായും സജീവമാണ്.