‘ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്’- വിവാഹ വാർഷിക ദിനത്തിൽ സംഘർഷഭരിതമായ ‘കല്യാണക്കഥ’ പങ്കുവെച്ച് നിർമ്മൽ പാലാഴി

September 28, 2020

പത്താം വിവാഹ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പുമായി നിർമ്മൽ പാലാഴി. പ്രണയ വിവാഹമായിരുന്നതുകൊണ്ട് നേരിടേണ്ടി വന്ന പ്രതിസന്ധികളും ഹാസ്യതാരം ഹരീഷ് കണാരന്റെ പിന്തുണയുമൊക്കെയാണ് നിർമ്മൽ പാലാഴി പങ്കുവയ്ക്കുന്നത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നിർമ്മൽ പാലാഴി.

നിർമ്മൽ പാലാഴിയുടെ കുറിപ്പ്;

ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ? ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ഗായത്രി ബാറിൽ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ഡാ, എനിക്ക് തരൂല്ലെന്നാ പറയുന്നത്’. ‘ഡാ, സമാധാനപ്പെടൂ.. വഴിയുണ്ടാക്കാം’ എന്ന് അവൻ. ടീമിൽ അവനോടയിരുന്നു കാര്യങ്ങൾ മൊത്തം പറയാറ്. അടുത്ത ബന്ധമുണ്ടെന്ന് അഭിനയിച്ച രണ്ടുമൂന്നു പേർ ‘മോളെ, മാറിക്കോ. അതാ നിനക്ക് നല്ലത്’ എന്ന് പറഞ്ഞു പ്രശ്നം രൂക്ഷമാക്കി. ആ രാത്രി ഞാൻ തകർന്ന് ഇരിക്കുമ്പോൾ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത്‌ ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്.

അങ്ങനെ വീട്ടിൽ പോയപ്പോൾ കൊലയിൽ ഏട്ടൻ ചോദിച്ചു ‘എന്താടാ പ്രശ്നം? നീ വിളിച്ചാൽ അവൾ വരുമോ ?’. ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യം !! ”വരുമായിരിക്കും” എന്ന് ഞാൻ. ‘എന്നാൽ ഇങ്ങോട്ട് വിളിച്ചുകൊണ്ട് പോരെടാ. ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം’. അങ്ങനെ നട്ടപ്പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: ‘സ്കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ’. സുദീപ് പോയി അവളെ കൂട്ടി വന്നു. ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടൻ വന്നു, കുട്ടേട്ടൻ (മാമന്റെ മോൻ), ഇത്രയും ആളുകൾ വീട്ടിൽ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്റെ വീട്ടിൽനിന്ന് മാറ്റി.

ഏട്ടൻ താലി വാങ്ങാനുള്ള പൈസ സുഹൃത്തുക്കളുടെ കയ്യിൽ ഏൽപ്പിച്ചു( എന്റെ കയ്യിലെ കാര്യം അറിയാല്ലോ). മുട്ടായി തെരുവിൽ രണ്ടാം ഗെയിറ്റിന്റെ അടുത്തേക്ക് പോവുമ്പോൾ ഒരു അമ്പലം ഉണ്ട്, അവിടെ ഏട്ടനും സെൽവേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയൊക്കെ ഉടുത്തിട്ടാണ് എത്തിയത്. ഞാനാണേൽ പഴയ നടൻ വിൻസെന്റ് ഇടുന്നപോലെ പൂക്കൾ ഉള്ള ഷർട്ടും ഇറുകിയ പാന്റും. അതു കണ്ടപ്പോൾ ഏട്ടന്റെ വായിൽ നിന്നും പുളിച്ചത്കേട്ടു ; ‘വേറെ വാങ്ങി വാടാ’, അതിനുള്ള പൈസയും ഏട്ടൻ തന്നു. അങ്ങനെ ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി ഏട്ടന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി.

കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു. ‘സലീഷ് ഏട്ടാ, കല്യാണം കഴിഞ്ഞു ട്ടോ’ സലീഷ് ഏട്ടനിലൂടെ എല്ലാവരും അറിഞ്ഞു. ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്. വിവാഹ വാർഷികം ആണ് എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ട ബൽരാജ് ഡോക്ടർ ഒരു സർപ്രൈസ് ആയി വന്നു. ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്. ഇന്നലെ രാത്രി ഹരീഷിന്റെ വീട്ടിൽ ഞങ്ങളൊന്നു കൂടി. ആദ്യമായിട്ട് ആണ് വിവാഹ വാർഷികം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നത്.

Read More: ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു..തകർന്നു..തീർന്നു…എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വർഷമായിട്ടോ.. നിങ്ങൾ പറഞ്ഞ തകർച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുൻപേ ആയിരുന്നോ? ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടായതുകൊണ്ട് ആണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും ‘ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി’.

Story highlights- nirmal palazhi about his wedding