തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര നിറവില്‍ വിജയ് സേതുപതി

March 3, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ഏറെ ഇഷ്ടത്തോടെ അദ്ദേഹത്തെ വിളിക്കുന്നതു പോലും. വിജയ് സേതുപതിക്ക് ലഭിക്കുന്ന ഓരോ പുരസ്‌കാരങ്ങളുടെ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരത്തെ തേടി പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്.

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം. കലാ സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് കലൈമാമണ് പുരസ്‌കാരം. 201 പ്രതിഭകള്‍ക്കാണ് ഇത്തവണ ഈ പുരസ്‌കാരം നല്‍കുക. 2011 മുതലുള്ള പുരസ്‌കാര ജേതാക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

കലൈമാമണി പുരസ്കാരങ്ങള്‍ക്കു പുറമെ ഭാരതി പുരസ്കാരങ്ങളും നൃത്തത്തിനുള്ള ബാലസരസ്വതി പുരസ്കാരങ്ങളും സംഗീതത്തിനുള്ള എംഎസ് സുബ്ബലക്ഷ്മി പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗായിക എസ് ജാനകി എം എസ് സുബ്ബലക്ഷ്മി പുരസ്കാരത്തിന് അര്‍ഹയായി.

വിജയ് സേതുപതിക്ക് പുറമെ ശശികുമാര്‍, യുവാന്‍ ശങ്കര്‍ രാജ, പ്രീയമണി, ഉണ്ണി മേനോന്‍, നിര്‍മ്മാതാവായ എഎം രത്നം, ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍ തുടങ്ങിയവരും കലൈമാമണി പുരസ്കാരത്തിന് അര്‍ഹരായി.

Read more:രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ‘തുറുമുഖം’ ഒരുങ്ങുന്നു

നടനു പുറമെ നിര്‍മ്മാതാവ് ഗാനരചയിതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനാണ് വിജയ് സേതുപതി. സിനിമയില്‍ എത്തുന്നതിനു മുമ്പേ അക്കൗണ്ടന്റ് ആയിട്ടായിരുന്നു സേതുപതി ജോലി ചെയ്തിരുന്നത്. ചെറിയ രതിയിലുള്ള സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തുകൊണ്ടായിരുന്നു ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ തുടക്കം.

സീനു രാമസമിയുടെ ‘തെന്മേര്‍ക് പരുവകട്രിന’് ആണ് വിജയ് സേതുപതി നായകനായെത്തുന്ന ആദ്യ സിനിമ. പിന്നീട് ‘സുന്തരപന്ത്യന്‍’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രം, ‘പിസ്സ’ , ‘നടുവിലെ കൊഞ്ചം പാകാത്ത’ എന്ന ചിത്രങ്ങളില്‍ നായക വേഷം ലഭിച്ചു. തുടര്‍ന്നുള്ള വിജയ് സേതുപതിയുടെ സിനിമകളൊക്കെയും വന്‍വിജയമായിരുന്നു.