ചൂട് കൂടുന്നു, വരൾച്ച രൂക്ഷമാകുന്നു; പലയിടങ്ങളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷം

March 16, 2019

വേനൽ തുടങ്ങിയപ്പോഴേക്കും പലയിടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി തുടങ്ങി. ഈ വർഷം ഉണ്ടായ പ്രളയത്തിന്റെ ദുരന്തത്തിൽ നിന്നും പൂർണമായും മോചനം ലഭിക്കുന്നതിന് മുൻപ് തന്നെ പല പ്രദേശങ്ങളിലും ആളുകൾക്ക് കുടിവെള്ളവും കിട്ടാക്കനിയായി തുടങ്ങിയത് ആളുകളിൽ ആശങ്ക വർധിപ്പിക്കുകയാണ്.

കടുത്ത വരള്‍ച്ചയും കനത്ത ചൂടും കാരണം വീടിന്റെ പുറത്തുപോലും ഇറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടിവെള്ള പ്രശ്‌നവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമാകുന്നത്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം വളരെ ഗുരുതരമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒട്ടും വ്യത്യസ്ഥമല്ല കാര്യങ്ങൾ.

ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ കാർഷിക മേഖലയിലെ സ്ഥിതിയും ആശങ്കയിലാണ്. കടലോരങ്ങളിലേയും പുഴയോരങ്ങളിലേയും ആളുകളാണ് കൂടുതലായും കുടിവെള്ളത്തിന് വലയുന്നത്. വാട്ടർ അതോറിയുടെ കുടിവെള്ള വിതരണം പലസ്ഥലങ്ങളിലും സ്തംഭിക്കുന്നതും ആളുകളിലെ ആശങ്ക വർധിപ്പിക്കുകയാണ്.

അതേസമയം കുടിവെള്ള ക്ഷാമം അകറ്റുന്നതിനുള്ള മുൻകരുതലുകളൊന്നും അധികൃതർ എടുത്തിട്ടില്ല എന്ന രീതിയിലുള്ള ആക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്. പലയിടങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളിലെ ചോർച്ച മാറ്റുകയോ, ദ്രവിച്ച പൈപ്പുകൾ മാറ്റുകയോ ചെയ്തിട്ടില്ലെന്നും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടികൾ പലയിടങ്ങളിലും മുടങ്ങിക്കിടക്കുകയാണെന്നും ഇത് പരിഹരിക്കുന്നതിനായി വാട്ടർ അതോറിറ്റിയും ജനപ്രതിനിധികളും ഒരു ശ്രമവും നടത്തിയിട്ടില്ലെന്നുമാണ് ആക്ഷേപങ്ങൾ ഉയരുന്നത്.

Read more: അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നു; കരുതലോടെ ഇരിക്കാൻ ചില മാർഗങ്ങൾ..

അതേസമയം സംസ്ഥാനത്ത് ചൂടു കൂടുന്നതിനാല്‍ സൂര്യഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രണ്ടുമാസത്തേക്കാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെ വെയിലത്തുള്ള ജോലിക്കും ലേബര്‍ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട സമയമാണ് ചൂടുകാലം. ചൂടുകാലത്ത് സൂര്യാതാപം മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിര്‍ജ്ജലീകരണവും ചൂടുകാലത്ത് പലരിലും അനുഭവപ്പെടാറുണ്ട്.