ചാമ്പ്യൻസ് ട്രോഫിയിലെ ദുര്യോഗം ലോകകപ്പിലും; ഇംഗ്ലണ്ടിലെ മഴ ശാപം തുടര്‍കഥയാകുന്നു

May 28, 2019

ലോകകപ്പ് ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും.. നാല് വര്‍ഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് ആവേശത്തിനാണ് ഇംഗ്ലണ്ടില്‍ തുടക്കമാവുന്നത്. ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത് ക്രിക്കറ്റിന്റെ ജന്മനാട്ടിലാണ് എന്നത് കൂടുതല്‍ ആവേശം പകരുന്നതാണെങ്കിലും, അതില്‍ ആശങ്കയുടെ സ്വരം കൂടി ഉയരുന്നുണ്ട്.

ഇംഗ്‌ളണ്ടിലെ നിലവിലുള്ള കാലാവസ്ഥയാണ് ആശങ്കകള്‍ക്ക് വഴിവെക്കുന്നത്. വരുന്ന ആഴ്ചകളിൽ ഇംഗ്ലണ്ടില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍  സൂചിപ്പിക്കുന്നത്. 2017-ല്‍ ഇംഗ്‌ളണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ സമാനമായ കാലാവസ്ഥയിലാണ് നടന്നത്. അന്ന് അഞ്ചോളം മത്സരങ്ങളാണ് മഴ തടസപ്പെടുത്തിയത്. ഇതില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ണമായുംഉപേക്ഷിക്കേണ്ടതായും വന്നു. മഴ മൂലം ഒരു മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്ക് കളിക്കാന്‍ സാധിച്ചത്. ഇത് അവര്‍ക്ക് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിക്കുകയും ചെയ്തിരുന്നു.

2017-ൽ വേദി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഐസിസിക്കെതിരെ അനേകം വിമര്‍ശനങ്ങൾ  ഉയര്‍ന്നിരുന്നു. അതേസമയം ഇത്തവണയും ഇതിൽ പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ തയ്യാറായിട്ടിലെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നത്. സന്നാഹ മത്സരങ്ങളില്‍ പല തവണ മഴ തടസമായി. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരവും മഴ മൂലം തടസ്സപ്പെട്ടിരുന്നു.

ഇന്ത്യ പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള ആവേശ ജനകമായ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ പൂര്‍ണ്ണമായും വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍ നാലുവര്‍ഷത്തെ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മഴയില്‍ മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.