മഹാനടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ

June 15, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ത്ത അന്വശ്വര നടനാണ് സത്യന്‍. സത്യന്റെ ജീവിത കഥ വെള്ളിത്തിരയിലേക്കെത്തുന്നു. മലയാളികളുടെ പ്രിയതാരം ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായെത്തുന്നത്. തന്റെ സത്യന്‍ലുക്ക് ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനില്‍കുമാര്‍, കെ ജി സന്തോഷ്, രതീഷ് രഘുനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യന്‍ മാഷ് ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ‘ Friday Film House’ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പറയാം
എല്ലാവരുടെയും പ്രാര്‍ഥനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

കഥാപാത്രങ്ങളിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് ജയസൂര്യ.തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’.മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘ക്യാപ്റ്റന്‍’. ഫുട്‌ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ഞാന്‍ മേരിക്കുട്ടി, ലൂക്കാച്ചുപ്പി, സു സു സുധിവാത്മീകം തുടങ്ങി നിരവധിചിത്രങ്ങളിലെ താരത്തിന്റെ അഭിനയംപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് ജയസൂര്യ. ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്‌കാരമെത്തിയത്. മറ്റൊരു ബയോപിക്കിലൂടെ സത്യനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് ആരാധകരും.