“അജു ചെയ്താല്‍ ആ കഥാപാത്രം വര്‍ക്കൗട്ട് ആകുമെന്ന് തോന്നി, കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല”: കമലയെക്കുറിച്ച് സംവിധായകന്‍

November 4, 2019

വെള്ളിത്തിരയില്‍ മലയാളികള്‍ക്കായി ചിരിവിസ്മയം ഒരുക്കുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘കമല’ എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാസഞ്ചര്‍, അര്‍ജുന്‍ സാക്ഷി എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറിന്റേതായി ഒരുങ്ങുന്ന ത്രില്ലര്‍ പ്രമേയമുള്ള ചിത്രമാണ് കമല. പുതുമുഖ താരം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കമല 36 മണിക്കൂറുകള്‍ക്കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. രഞ്ജിത് ശങ്കറിനൊപ്പം അജു വര്‍ഗീസ് ഒരുമിക്കുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും കമലയ്ക്ക് ഉണ്ട്. സുസു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍തോട്ടം, പ്രേതം തുടങ്ങിയ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ അജു വര്‍ഗീസ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജിത് ശങ്കര്‍ ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമല എന്ന സിനിമയുടെ നിര്‍മ്മാണം.

അതേസമയം കമല എന്ന സിനിമയില്‍ നായക കഥാപാത്രമായി അജുവിനെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാര്‍ തന്നെയാണു മനസിലേക്കു വന്നത്. പക്ഷേ, ഇവരാരും അഭിനയിച്ചാല്‍ അതു വര്‍ക്കൗട്ട് ആകില്ലെന്നു പെട്ടെന്നു തന്നെ എനിക്കു മനസിലായി. ഒരു താരവും അഭിനയിച്ചാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ കഥാപാത്രം വര്‍ക്കൗട്ട് ആകില്ല.
തുടക്കം മുതല്‍ ഒടുക്കം വരെ ഈ കഥാപാത്രത്തിന് ഒരുപാട് ഷെയ്ഡ്‌സ് ഉണ്ട്. ആര് അഭിനയിക്കും!? എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് ഈ സിനിമ ഉണ്ടാക്കണം എന്ന തീവ്രമായ ആഗ്രഹം വന്നിരുന്നു. ഒരാളും ഒരിക്കലും ഒരു നായകനായി ചിന്തിക്കാത്ത ആളുകളെ വരെ ആലോചിച്ചു. അവര്‍ക്കുപോലും ഈ കാരക്ടര്‍ വര്‍ക്കൗട്ട് ആകാതെ വന്നു. അങ്ങനെ ഈ സിനിമ ചെയ്യാന്‍ പറ്റില്ല എന്ന് ആലോചിച്ച സമയം.

ഞാന്‍ കുറേ പണിപ്പെട്ട് ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണ്. എങ്ങനെയെങ്കിലും ഇതു ചെയ്യണം. പക്ഷേ, ആരെയും കിട്ടുന്നില്ല. പാസഞ്ചറിലും ഇതേ അവസ്ഥ വന്നിരുന്നു. സത്യനാഥന്‍ എന്ന കഥാപാത്രത്തിനു പറ്റുന്ന ഒരാളും വരുന്നില്ലെന്നു കണ്ട് ഒടുവില്‍ ശ്രീനിയേട്ടനെ ആലോചിച്ചപ്പോള്‍ എല്ലാം ശരിയായി വന്നു.

ഒരു സുപ്രഭാതത്തിലാണ് ഇതില്‍ അജു വര്‍ഗീസിനെ ആലോചിക്കുന്നത്. അജു ചെയ്താല്‍ ആ കഥാപാത്രം വര്‍ക്കൗട്ട് ആകുമെന്നു തോന്നി. കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല. സഫര്‍ ഏറെ സിംപിളായ ഒരാളാണ്. എളിമയും ലാളിത്യവും വേണ്ടിടത്തു ഗൗരവവും ഉള്ള ഒരു കഥാപാത്രം.

എന്റെ സിനിമകളില്‍ പുണ്യാളന്‍ അഗര്‍ബത്തീസിലാണ് അജു ആദ്യമായി അഭിനയിച്ചത്. അതില്‍ ഒരു നല്ല കഥാപാത്രമായിരുന്നു. സു സു സുധിയില്‍ അഭിനയിച്ചപ്പോള്‍ ആ കഥാപാത്രം അജുവിനെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലായിരുന്നു. പ്രേതത്തില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും രണ്ടു സ്റ്റെപ് മുകളിലായിരുന്നു അതിലെ കഥാപാത്രം. അതുപോലെ അജു ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലാണ് ഈ സിനിമയിലെ കഥാപാത്രം.

ഈ കഥാപാത്രങ്ങളൊക്കെ അജുവിനു ചെയ്യാന്‍ പറ്റുമെന്ന് എനിക്കു തോന്നിയിരുന്നു. അജുവിന് ഞാന്‍ അപ്പോള്‍ത്തന്നെ മേസേജ് അയച്ചു… നിനക്കു നായകനാകാനുള്ള സമയമായി, തിരക്കഥ റെഡിയായിട്ടുണ്ട്. അപ്പോള്‍ത്തന്നെ അജു എന്നെ വിളിച്ചു സംസാരിച്ചു. ഞാന്‍ അയച്ച മെസേജ് അന്നുരാത്രി നിരവധി തവണ വായിച്ചതായി അജു പിറ്റേന്ന് എന്നോടു പറഞ്ഞു. തനിക്കായി അങ്ങനെയൊരു സ്‌ക്രിപ്റ്റ് ഒരാള്‍ എഴുതിയല്ലോ എന്ന് ആലോചിച്ച് അവനു സന്തോഷം തോന്നി.