ജീവന്‍ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തുന്ന പെന്‍ഗ്വിന്‍: അപൂര്‍വ്വ സ്‌നേഹകഥ

November 29, 2019

മനുഷ്യര്‍ തമ്മിലുള്ളത് മാത്രമല്ല പലപ്പോഴും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയിലെ സൗഹൃദങ്ങളും സ്‌നേഹവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കൗതുകം നിറഞ്ഞ വാര്‍ത്തകളെ പ്രോത്സാഹിപ്പുക്കുന്ന സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തികച്ചു വ്യത്യസ്തമായ ഒരു കഥയുണ്ട് ജാവോ എന്ന അപ്പൂപ്പനും ഡിന്‍ഡിം എന്ന പെന്‍ക്വിനെയുംകുറിച്ച്. കെട്ടുകഥയല്ല മറിച്ച് അപൂര്‍വ്വമായ സ്‌നേഹത്തിന്റെ സത്യസന്ധമായ കഥ.

ഈ സ്‌നേഹകഥ ആരംഭിക്കുന്നത് 2011-ലാണ്. ബ്രസീലിലെ റിയോ ഡി ജെനീറോയിലാണ് സംഭവം. ഒരു മെയ് മാസം, എണ്ണയില്‍കുളിച്ച് നീന്താന്‍ സാധിക്കാതെ തീരത്തടിയുകയായിരുന്നു ഈ പെന്‍ക്വിന്‍. അവശനിലയിലായിരുന്ന പെന്‍ക്വിനെ ശ്രദ്ധയില്‍പ്പെട്ട ജാവോ പെരേര ഡിസൂസ അതിനെ കൈയിലെടുത്തു. സ്‌നേഹത്തോടെ പരിചരിച്ചു. മതിയാവോളം ഭക്ഷണം നല്‍കി. ഡിന്‍ഡിം എന്ന് പേരും നല്‍കി. പെന്‍ക്വിന്റെ അവശതകളെല്ലാം മാറിയപ്പോള്‍ സമീപത്തുള്ള ഒരു ദ്വീപിനോട് ചേര്‍ന്ന കടലില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. മാസങ്ങളോളം അപ്പൂപ്പനൊപ്പം താമസിച്ച ഡിന്‍ഡിം 2012 ഫെബ്രുവരിയിലാണ് കടലിലേക്ക് നീന്തിപോയത്.

ഡിന്‍ഡിമിനെ സ്വതന്ത്രനാക്കിയപ്പോള്‍ പിന്നീടൊരിക്കലും ഈ പെന്‍ക്വിനെ കണ്ടുമുട്ടുമെന്ന് ജാവോ അപ്പൂപ്പന്‍ കരുതിയില്ല. മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ സെപ്റ്റംബറില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡിന്‍ഡിം തിരികെയെത്തി. വീണ്ടും ജാവോ അപ്പൂപ്പനൊപ്പം എട്ട് മാസത്തോളം താമസിച്ചു. ജാവോ അപ്പൂപ്പന്‍ തലോടുന്നതും ഭക്ഷണം നല്‍കുന്നതുമൊക്കെ ഡിന്‍ഡിമിന് ഏറെ ഇഷ്ടമാണ്. എന്നാല്‍ മറ്റാരേയും ശരീരത്തില്‍ തൊടാന്‍ പോലും ഡിന്‍ഡിം അനുവദിക്കില്ല.

Read more:മരണത്തെ തോല്‍പിച്ച് വീണ്ടും ജീവിക്കാം; പരീക്ഷണം മനുഷ്യരിലും

പിന്നീട് എല്ലാ വര്‍ഷവും ഡിന്‍ഡിം ഈ സന്ദര്‍ശനം തുടര്‍ന്നു. സാധാരണ സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ തേടിയെത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന വളര്‍ത്തുമകന്‍ എന്നാണ് ഡിന്‍ഡിമിനെ ജാവോ അപ്പൂപ്പന്‍ വിശേഷിപ്പിക്കുന്നത്. വര്‍ണ്ണനകള്‍ക്ക് അതീതമാണ് ഈ സ്‌നേഹം.