ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍

January 7, 2020

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരമീയമാക്കുന്ന മഹാനടനാണ് മമ്മൂട്ടി. വെള്ളിത്തിരയ്ക്ക് പുറത്ത് സമൂഹത്തില്‍ അനേകര്‍ക്ക് സഹായവുമേകാറുണ്ട് താരം. മമ്മൂട്ടിയുടെ കരുതലും സ്‌നേഹവും നന്മയും എത്രത്തോളം ആഴമുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്. ജിക്‌സണ്‍, നിക്‌സണ്‍ എന്നീ ഇരട്ടകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു പറക്കാന്‍ കരുത്തേകിയത് മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടലാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് കുര്യാക്കോസ് ആണ് ഈ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജിക്‌സണും നിക്‌സണും എഞ്ചിനീയര്‍മാരായി, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍. സ്വന്തം സഹോദരങ്ങള്‍ക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം.

മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയില്‍ ഒരു നിമിത്തമായാണ് ഞാനും ഉള്‍പ്പെടുന്നത്. ഏതാണ്ട് 12 വര്‍ഷം മുന്‍പ് എനിക്ക് ഒരു ഫോണ്‍ വന്നു. ബസ്സിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായില്ല. കോള്‍ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാള്‍ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാന്‍ അങ്ങോട്ട് വിളിച്ചോളാം എന്ന ഉറപ്പില്‍ പിന്നെ കുറെ നേരം അയാള്‍ വിളിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്പോളും അയാള്‍ വിതുമ്പുകയായിരുന്നു.

എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോണ്‍സന്‍. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികള്‍ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടു മക്കള്‍ക്കും ഹൃദയത്തില്‍ വലിയ സുഷിരം ഉള്‍പ്പെടെ ചില വലിയ വെല്ലുവിളികള്‍ നേരിടുന്നു. ശ്രീചിത്തിരയില്‍ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ടു പേര്‍ക്കും കൂടി ലക്ഷങ്ങള്‍ വേണം. ഈ സാഹചര്യത്തില്‍ ആ തുക സ്വപ്നം കാണാന്‍ പോലും ആകുന്നില്ല. കണ്ണില്‍ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസില്‍ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ജോണ്‍സനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാള്‍ പറഞ്ഞു എന്റെ മകന്‍ ഒരു മമ്മൂട്ടി ഫാന്‍സുകാരന്‍ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാന്‍ മടി കാണിക്കാത്ത ആളാണ്. ഞാന്‍ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാള്‍ മകനെ വിളിച്ചു, മകന്‍ കൊടുത്തത് എന്റെ നമ്പറും.

കാര്യഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായന്‍ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികള്‍ ഒന്നും കയ്യില്‍ ഇല്ല. എങ്കിലും ഞാന്‍ മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു.

മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ച് പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങള്‍ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ‘ തന്നെ വിളിക്കും മുന്‍പ് ഞാന്‍ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസല്‍. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന ആളുകളെ ചികില്‍സിക്കാന്‍ ഉള്ള സൗകര്യം ആണുള്ളത്, എങ്കിലും ഈ കുട്ടികളില്‍ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകള്‍ക്കും ഉള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്. താന്‍ അത് കോര്‍ഡിനേറ് ചെയ്‌തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടല്‍ ആയിരുന്നു അത്.

മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേര്‍ന്നുള്ള ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ അതിനെ തുടര്‍ന്ന് അവിടെ നടന്നു, നിക്‌സണ്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോണ്‍സന്‍ വീണ്ടും വിളിച്ചു. ‘ഇരട്ടകളില്‍ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? ‘.

മമ്മൂക്കക്ക് അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ അവസ്ഥക്ക് തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളില്‍ ആണ് ഈ അവസ്ഥ കണ്ടുവരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്‌കരുമായി ചേര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളില്‍ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തില്‍ മടങ്ങി എത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എഞ്ചിനീയര്‍മാരായി . ഇതില്‍ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികള്‍ക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികള്‍ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരില്‍ വളം വെച്ചിട്ട് കാര്യം ഇല്ല. വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്‌സണും നിക്‌സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ ‘അഹങ്കാരി’ തെളിച്ച വഴിയിലൂടെ ജീവിതത്തില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ടാവും, അല്ലേ??

ഇപ്പോള്‍ ജാക്‌സണും നിക്‌സണും വലിയ ഒരാഗ്രഹം ബാക്കി നില്‍ക്കുവാണ്. തങ്ങളുടെ ഈ സര്‍ട്ടിഫിക്കേറ്റുകള്‍ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയില്‍ കയറും മുന്‍പ് ഒരിക്കല്‍ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !!

(എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസില്‍ ജോണ്‍സന്‍ ചേട്ടനെ കണ്ട ആ മനുഷ്യന്‍..?? )