എഴ് വര്‍ഷം മുമ്പ് മരിച്ചുപോയ മകളെ കണ്ട്, തൊട്ടുനോക്കി, സംസാരിച്ച് ഒരമ്മ: സാങ്കേതികവിദ്യ വളരുമ്പോള്‍…

February 13, 2020

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ശാസ്ത്ര സാങ്കേതിക വിദ്യ. നൂതന ആശയങ്ങളും കണ്ടെത്തലുകളും പലപ്പോഴും മനുഷ്യന്റെ വികാര വിചാരങ്ങള്‍ക്ക് അപ്പുറമാണ്. ‘മരണം കവര്‍ന്നെടുത്തവരെ വീണ്ടും കാണുക’ എന്നു പറയുമ്പോള്‍ത്തനെ വലിയ മണ്ടത്തരമായാണ് പലരും പറയാറുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ശാസ്ത്രലോകത്ത് ശ്രദ്ധ നേടുന്നതും.

വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മകളെ കണ്ടിരിക്കുകയാണ് ഒരമ്മ. കാണുക മാത്രമല്ല, അവളെ തൊട്ടുനോക്കുകയും അവളോട് സംസാരിക്കുകയും ചെയ്തു ഈ അമ്മ. ദക്ഷിണകൊറിയയിലെ ഒരു ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായിട്ടാണ് വികാരനിര്‍ഭരമായ ഈ പുനഃസമാഗമം നടന്നത്.

ഒരുവാചകത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സൃഷ്ടിച്ചെടുക്കുന്ന മായികലോകം എന്ന് വെര്‍ച്വല്‍ റിയാലിറ്റിയെ വിശേഷിപ്പിക്കാം. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും പ്രത്യേകമായി തയാറാക്കിയ കൈയുറകളും ധരിച്ചാണ് ദക്ഷിണകൊറിയക്കാരിയായ ജാങ് ജി സുങ് പരിപാടിയിലെത്തിയത്. അജ്ഞാത രോഗത്തെ തുടര്‍ന്ന് 2016 ല്‍ മരിച്ച മകള്‍ നെയോണിനെ ‘വെര്‍ച്വലി’ ജീവിപ്പിക്കുകയായിരുന്നു പരിപാടിയില്‍. വെര്‍ച്വല്‍ മകളെ തൊട്ടുനോക്കാനും സംസാരിക്കാനുമൊക്കെ ജാങ് ജി സുങിന് സാധിച്ചു.

Read more: കയറില്‍ കുടുങ്ങി കൂറ്റന്‍ തിമിംഗലം; രക്ഷകരായത് മുങ്ങല്‍ വിദഗ്ധര്‍: വീഡിയോ

കൊറിയന്‍ കമ്പനിയായ എം.ബി.സിയാണ് മകള്‍ നെയോണിന്റെ ശബ്ദവും ശരീരവും പുനഃസൃഷ്ടിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രമാണ് നെയോണ്‍ ധരിച്ചത്. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഒരു പൂന്തോട്ടത്തില്‍വെച്ച് ജാങ്, നെയോണിനെ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മകളുടെ രൂപം കണ്ട ജാങ് വികാരധീനയായി. കൂടിക്കാഴചയുടെ അവസാനം നെയോണിന്റെ ഡിജിറ്റല്‍രൂപം കിടന്നുറങ്ങുകയായിരുന്നു.

സ്വപ്‌നത്തില്‍ എന്നപോലെ മകളെ വീണ്ടും കാണാന്‍ സാധിച്ചത് നല്ല കാര്യമാണെന്ന രീതിയിലാണ് ജാങ് പ്രതികരിച്ചത്. എന്നാല്‍ മനുഷ്യന്റെ വൈകാരിക തലത്തെ ബാധിക്കുന്ന ഇത്തരം വെര്‍ച്വല്‍ റിയാലിറ്റി അല്‍പം അപകടം നിറഞ്ഞതാണെന്ന് ചില മനശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ മരണപ്പെട്ടവരെ പുനഃസൃഷ്ടിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് വാദിക്കുന്നുണ്ട് ചിലര്‍.