കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ

March 31, 2020

വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. ഇന്ത്യയും കനത്ത ജാഗ്രത തുടരുകയാണ്. സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡ് 19 നെ ചെറുക്കാനുള്ള മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിന്നു പോരാടുകയാണ് ഈ മഹാമാരിയ്ക്ക് എതിരെ.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. നിരവധിപ്പേര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും സഹായം നല്‍കാന്‍ രംഗത്തെത്തി. 80 ലക്ഷം രൂപയാണ് താരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.

ഇതില്‍ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേയ്ക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്കും താരം നല്‍കി. ഒപ്പം അഞ്ച് ലക്ഷം രൂപ ലോക്ക് ഡൗണ്‍ മൂലം പട്ടിണിയിലായ ആളുകളെ സഹായിക്കാന്‍ ആരംഭിച്ച സൊമാറ്റോ ഫീഡിങ് ഇന്ത്യ ക്യാംപെയിനും അഞ്ച് ലക്ഷം രൂപ തെരുവുനായ്ക്കളുടെ ക്ഷേമത്തിനും രോഹിത് ശര്‍മ്മ നല്‍കി.

Read more: തടാകത്തില്‍ നിറയെ അതിശയിപ്പിക്കുന്ന ‘ഉപ്പ് ക്രിസ്റ്റല്‍ സ്തൂപങ്ങള്‍’; അറിയാം അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച്

നിരവധി കായികതാരങ്ങള്‍ ഈ പോരാട്ടത്തില്‍ സഹായവുമായി രംഗത്തെത്തുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും തുക വെളിപ്പെടുത്താത്ത സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ നല്‍കി. കൂടാതെ സുരേഷ് റെയ്‌ന 52 ലക്ഷവും അജിങ്ക്യ രഹാനെ 10 ലക്ഷവും സംഭാവന നല്‍കിയിട്ടുണ്ട്.