“മാനത്തെ ചിറകുള്ള കരിങ്കുഴലീ മനസ്സിന്‍ മടിയിലേക്ക്…” നെഞ്ചോട് ചേര്‍ക്കുന്ന ഗാനങ്ങള്‍ക്ക് സുന്ദരമായൊരു കവര്‍

March 2, 2020

എത്ര വേഗമാണ് ചില പാട്ടുകള്‍ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. നിത്യഹരിത ഗാനങ്ങള്‍ എന്ന് പേരിട്ട് നാം ഒരുപാട് ഗാനങ്ങളെ നെഞ്ചേട് ചേര്‍ത്ത് വയ്ക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കുകളെ പോലും അതിജീവിച്ച് ഭംഗി തെല്ലും ചോരാതെ തെളിഞ്ഞു നില്‍ക്കുന്ന സുന്ദര ഗാനങ്ങള്‍. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ കൊതിക്കുന്ന രണ്ട് ഗാനങ്ങള്‍ക്ക് ഒരുക്കിയ കവര്‍ വേര്‍ഷന്‍ പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു.

‘വെണ്ണിലാവോ ചന്ദനമോ…’ എന്ന ഗാനത്തില്‍ തുടങ്ങി ‘മനസിന്‍ മടിയിലെ…’ എന്ന പാട്ടില്‍ അവസാനിക്കുന്ന ഈ സംഗീതയാത്ര ആര്‍ദ്രമാണ്. ദൃശ്യഭംഗിയിലും കവര്‍ സോങ് ഏറെ മികച്ചു നില്‍ക്കുന്നു. തിരമാലകളുടെ അലയൊലികളും മാവിന്‍ചുവട്ടിലെ ഊഞ്ഞാലിന്റെ ചാരുതയുമെല്ലാം ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആലോലം എന്ന് പേരിട്ടിരിക്കുന്ന കവര്‍സോങിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നതും.

ജ്യോതി സന്തോഷ് ആണ് ഈ കവര്‍ സോങ് ഒരുക്കിയിരിക്കുന്നത്. ശ്യാം സുബ്രഹ്മണ്യം കവര്‍ സോങിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ് പി ആണ് നിര്‍മാതാവ്.

“മാനത്തെ ചിറകുള്ള കരിങ്കുഴലീ
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
കുന്നിമണിമുത്തു വീണു കര കവിഞ്ഞു
കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ
വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകില്‍
കനവിലെന്തേ പാല്‍മഴയോ കന്നിരാവോ കാര്‍മുകിലോ….

എത്രകേട്ടാലും മതിവരാത്ത ഈ സുന്ദരഗാനം ‘പിന്‍ഗാമി’ എന്ന ചിത്രത്തിലേതാണ്. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

“മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ….”

താരാട്ട് ഈണത്തോടെയുള്ള ഈ ഗാനം ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലേതാണ്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാസറ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയും വാണി ജയറാമും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.